Dec 27, 2010

ലെണ്ടന്‍ നഗരത്തില്‍

ലെണ്ടനിലെ മാഡം ടുസ്സാഡ് വാക്സ് മ്യൂസിയം ലോക പ്രശസ്തമാണ്.വാക്സ് മ്യൂസിയം സന്ദര്‍ശിക്കുകയായിരുന്നു ഞങ്ങളുടെ അടുത്ത പരിപാടി.

റെഡ്ഡിങ്ങില്‍ നിന്നും രാവിലെ തന്നെ ഞങ്ങള്‍ പുറപ്പെട്ടു.പോകുന്ന വഴി പൊതുവെ വിജനമാ‍യിരുന്നു.കുറച്ച് ചെറുപ്പക്കാര്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ട് ഞങ്ങളെ കടന്ന് പോകുന്നത് കണ്ടു.ഇവിടെ അടുത്തുള്ള ഓഫീസിലേക്കും മറ്റും ആളുകള്‍ സൈക്കിളില്‍ പോകുന്നത് എന്നെ അമ്പരപ്പിക്കാതിരുന്നുല്ല.

ഞങ്ങള്‍ റെഡ്ഡിങ്ങ് റെയില്‍‌വേ സ്റ്റേഷനില്‍ എത്തി ,അവിടെ നിന്നും മാഡം ടുസ്സാഡിലേക്കുള്ള വഴി ‘വിവരങ്ങള്‍ അറിയാനുള്ള കൌണ്ടറില്‍ ‘ ‍ നിന്നും ചോദിച്ചറിഞ്ഞു.അതുപ്രകാരം ഞങ്ങള്‍ ബേക്കര്‍ സ്ട്രീറ്റിലേക്കുള്ള ട്രെയിന്‍ പിടിച്ചു.

ബേക്കര്‍ സ്ട്രീറ്റില്‍ ഷെര്‍ലോക്ക് ഹോംസിന്റെ വലിയ ഒരു പ്രതിമ ഞങ്ങള്‍ കണ്ടു.സര്‍ ആര്‍തര്‍ കോനാന്‍ ഡോയലിന്റെ വിശ്വ വിഖ്യാത നോവലിലെ ഷെര്‍ലോക്ക് ഹോംസ് എന്ന കഥാപാത്രം ജീവിച്ചിരുന്നത് ഇവിടെയായിരുന്നു പോലും.മുന്‍പ് വായനയിലൂടെ മാത്രം പരിചയിച്ച ഷെര്‍ലക്കിന്റെ കൂടെ നിന്നൊരു ചിത്രമെടുക്കാന്‍ ഞാന്‍ മറന്നില്ല.

ബേക്കര്‍ സ്ട്രീറ്റില്‍ നിന്നും നടന്ന് ഞങ്ങള്‍ അടുത്തുള്ള മാഡം ടുസ്സാഡ് മ്യൂസിയത്തിലെത്തി.ടിക്കറ്റെടുത്ത് ഞങ്ങള്‍ അകത്ത് കടന്നു.ലോകത്തിലെ നാനാഭാഗത്തുനിന്നുമുള്ള ലോകപ്രശസ്തരായ കലാകാരന്മാരും സിനിമാനടന്മാരും രാഷ്ട്രീയപ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും-എല്ലാവരും ഞങ്ങള്‍ക്ക് മുന്‍പില്‍ തെളിഞ്ഞ് വന്നു.



അതില്‍ ഇന്ത്യയില്‍ നിന്നും മഹാത്മാഗാന്ധിയും,അമിതാബ് ബച്ചനും,ഐശ്വര്യാ റായിയും ഉള്‍പ്പെട്ടിരുന്നു.

വാക്സില്‍ പ്രതിമകള്‍ നിര്‍മിക്കാന്‍ പേരെടുത്ത മാരീ ടുസ്സാഡിന്റെ കരവിരുതില്‍ ഉടലെടുത്ത വാക്സ് മ്യൂസിയത്തിന് മാഡം ടുസ്സാഡ് മ്യൂസിയമെന്ന പേര്‍ വന്നു.പ്രതിമ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ആളുടെ രൂപവും ഭാവവും ദേഹവടിവും ,എന്തിന് തലയിലെ മുടി വരെ അത് പോലെ നിര്‍മിക്കാന്‍ 800 ലേറെ മണിക്കൂറുകള്‍ ചിലവിട്ടിരുന്നു.

1884 ല്‍ ലെണ്ടനില്‍ സ്ഥാപിച്ച ഈ മ്യൂസിയത്തിന് ഇന്ന് ലോകത്തിലെ ഒന്‍പതോളം പ്രമുഖ പട്ടണങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.

മാഡം ടുസ്സാഡില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി നടന്നു.റെയില്‍ വേ സ്റ്റേഷനിലെത്തി ട്രെയിന്‍ പിടിച്ച് ലെണ്ടന്‍ ടവര്‍ ബ്രിഡ്ജ് കാണാന്‍ വേണ്ടി നേരെ ലെണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷനില്‍ ചെന്നിറങ്ങി.


തെയിംസ് നദിക്ക് കുറുകെ തലയെടുത്ത് നില്‍ക്കുന്ന ലെണ്ടന്‍ ടവര്‍ ബ്രിഡ്ജ് ബ്രിട്ടന്റെ പ്രൌഡിയുടെ പ്രതീകം തന്നെയായിരുന്നു.







ബ്രിഡ്ജിന്റെ അകത്ത് കൂടെ നടന്ന് നദിയുടെ മറുകരക്കെത്തിയപ്പോള്‍ പാലത്തില്‍ നിന്നും മാറി നില്‍ക്കാനുള്ള അറിയിപ്പ് മൈക്കിലൂടെ ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.നദിയിലൂടെ ഒഴുകിവരുന്ന ഒരു യാനപാത്രത്തിന് ബ്രിഡ്ജിന്റെ അടിയിലൂടെ പോകുന്നതിന് വേണ്ടി ബ്രിഡ്ജ് രണ്ട് വശത്തേക്ക് പിളരുന്ന രീതിയില്‍ തുറക്കുന്ന മനോഹരമായ കാഴ്ച്ചയാണ് പിന്നീട് ഞങ്ങള്‍ കണ്ടത്.

തെയിംസ് നദിയുടെ കരയിലൂടെ ഞങ്ങള്‍ തിരിച്ച് നടന്നു.

അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങള്‍ ബക്കിംഹാം പാലസ് കാണാന്‍ വേണ്ടി പുറപ്പെട്ടു.രാവിലെ 11:30 നാണ് ‘ചെയ്ജിങ്ങ് ഓഫ് ഗാര്‍ഡ്’ എന്ന പരിപാടി .രാവിലെ 11 മണീക്ക് തന്നെ ഞങ്ങള്‍ ബക്കിംഹാം പാലസിന്റെ അടുത്തെത്തി.

പാലസിന്റെ ചുറ്റുവശവും കൂറ്റന്‍ മതിലുകളാല്‍ സംരക്ഷിക്കപ്പെട്ടിരുന്നു.

പാലസിന്റെ മുന്‍‌വശത്തായി ഒരു വലിയ പ്രതിമ ഉണ്ടായിരുന്നു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായിരുന്ന ബ്രിട്ടന്റെ പ്രതാപകാലത്തിന്റെ ഉത്തമോദാഹരണമായിരുന്നു ബക്കിംഹാം പാലസ്.സാമ്രാജ്യങ്ങള്‍ കെട്ടിപടുക്കുന്നതിനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുന്നതിന് മൂകസാക്ഷിയായിട്ടുള്ളതാണീ പാലസ് .775 മുറികളുള്ള പാലസില്‍ താമസിക്കാനും ഓഫീസിനും മറ്റും പ്രത്യേകം മുറികളുണ്ടായിരുന്നു.1837 ല്‍ നിലവില്‍ വന്ന പാലസിന്റെ പ്രതാപം വിളിച്ചറിയിക്കാനെന്നോണം ‘ചെയ്ഞ്ചിങ്ങ് ത ഗാര്‍ഡിന്റെ’ കുതിര കുളമ്പടികള്‍ കേട്ടുതുടങ്ങി....


ബക്കിം ഹാം പാലസിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ പരസ്പരം ജോലി കൈമാറുന്ന ഒരു ചടങ്ങായിരുന്നു ‘ചെയ്ഞ്ചിങ്ങ് ത ഗാര്‍ഡ്’.പ്രത്യേക തരം യൂനിഫോമിട്ട സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഒരു റിപ്പബ്ലിക് ഡേ പരേഡിനെ അനുസ്മരിക്കും വിധം ബാന്റ് വാദ്യങ്ങള്‍ക്കൊത്ത് ചുവടുകള്‍ വെക്കുന്ന കാഴ്ച്ച മനോഹരമായിരുന്നു.ബക്കിംഹാം പാലസിന്റെ കോമ്പൌണ്ടില്‍ പ്രവേശിച്ച ശേഷം ഏകദേശം അരമണിക്കൂറോളം നേരം ബാന്റും സംഗീതോപകരണങ്ങളും ഒരേ താളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു,നൂറുക്കണക്കിന് കാഴ്ച്ചക്കാരെ ആവേശഭരിതരാക്കിക്കൊണ്ട്.

ബക്കിംഹാം പാലസിന് ചുറ്റും മൂന്ന് വലിയ പാര്‍ക്കുണ്ട്.

ബ്രിട്ടന്റെ കോളണികളുടെ പേരുകള്‍ രണ്ടു വലിയ തൂണുകളിലായി കൊത്തി വെച്ചിട്ടുണ്ടായിരുന്നു.

ബ്രിട്ടന്റെ സാമ്രാജ്യ വികസനത്തില്‍ രക്തസാക്ഷികളായ പട്ടാളക്കാരുടെ പേരു വിവരങ്ങള്‍ പല സ്ഥലങ്ങളിലായി കൊത്തി വെച്ചിട്ടുണ്ടായിരുന്നു..അവര്‍ നടത്തിയ യുദ്ധങ്ങളുടെ പേരുകളും കൂടെ കൊത്തിവെച്ച് കണ്ടു...പക്ഷേ എന്റെ മനസ്സിലേക്ക് അപ്പോള്‍ കടന്നു വന്നത് ഇവരുടെ വാളുകള്‍ക്കും തോക്കുകള്‍ക്കും ഇരയാവേണ്ടി വന്ന അനേകായിരം ഭഗത്സിംഗുമാരുടെ വീര‍ചരിത്രമായിരുന്നു...അവരുടെ ചരിത്രങ്ങള്‍ ഓര്‍ക്കാന്‍ അവരുടെയൊന്നും പേരുകള്‍ സിമന്റിലും കല്ലിലും കൊത്തിവെക്കേണ്ട ആവശ്യം ഒരിന്ത്യക്കാരനുമുണ്ടായിരുന്നില്ല....കാരണം അവരുടെ പേരുകള്‍ കോറിയിട്ടത് ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിലായിരുന്നു...ഒരിക്കലും ഉണങ്ങാത്ത മുറിവുകളായി...

Dec 18, 2010

ലെണ്ടന്‍ ഡ്രീംസ്

ഒരു ദിവസം വൈകീട്ട് ഞങ്ങള്‍ റെഡ്ഡിങ്ങില്‍ നിന്നും ട്രെയ്ന്‍ വഴി വെസ്റ്റ്മിനിസ്റ്റര്‍ അബ്ബേയില്‍ വന്നിറങ്ങി.

ലെണ്ടന്‍ ഐ എന്ന ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീലും അതുപോലെ ലെണ്ടനിലെ പ്രസിദ്ധമായ ബിഗ് ബെന്‍ എന്ന മണിഗോപുരം ,വെസ്റ്റ്മിനിസ്റ്റര്‍ പാലസ് ,ബക്കിംഹാം പാലസ് - അങ്ങനെ ഒട്ടനവധി ടൂറിസ്റ്റ് സ്പോട്ടുകള്‍ വെസ്റ്റ്മിനിസ്റ്റെര്‍ സിറ്റിയിലുണ്ടായിരുന്നു.



ഞങ്ങള്‍ ആദ്യം പോയത് ലെണ്ടന്‍ ഐയില്‍ കയറാന്‍ വേണ്ടിയായിരുന്നു.തേംസ് നദിയുടെ തെക്കേകരയില്‍‍ 135 മീറ്റര്‍ ഉയരത്തില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ലെണ്ടന്‍ ഐയിലെ വെളിച്ചം തേംസ് നദിയില്‍ വര്‍ണ്ണ ചിത്രം വിരിയിക്കുന്നുണ്ടായിരുന്നു.

ടിക്കറ്റെടുത്ത് ലെണ്ടന്‍ ഐയുടെ റ്റൂബുകളൊന്നില്‍ ഞങ്ങളും കയറി.ആളുകള്‍ കയറുന്നതിനനുസരിച്ച് അതിന്റെ വീല്‍ കറങ്ങുന്നുണ്ടായിരുന്നു.കറങ്ങി കറങ്ങി അങ്ങ് മുകളിലെത്തിയപ്പോള്‍ ലെണ്ടന്‍ സിറ്റി മുഴുവനായും കാണാന്‍ പറ്റുന്ന ഒരു മനോഹര ദൃശ്യം ഞങ്ങളുടെ മുന്നില്‍ തെളിഞ്ഞ് വന്നു.




ലെണ്ടന്‍ ഐയില്‍ നിന്നിറങ്ങി ഞങ്ങള്‍ നേരെ ബിഗ് ബെന്‍ കാണാന്‍ വേണ്ടി പോയി.വെസ്റ്റ് മിനിസ്റ്റര്‍ പാലസിനോട് (ഇപ്പോള്‍ ഹൌസസ് ഓഫ് പര്‍ലമെന്റ് എന്നറിയപ്പെടുന്നു) ചേര്‍ന്ന് നില്‍ക്കുന്ന ബിഗ് ബെന്‍ ഒരു ഒരു ലാന്റ് മാര്‍ക്ക് എന്നതിലുപരി ഈ അടുത്ത കാലത്ത് വരെ ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവറുകൂടിയായിരുന്നു.(ഈയിടെ സൌദിയിലെ മക്കായില്‍ പണികഴിപ്പിച്ച ക്ലോക്ക് ടവര്‍ ഇവനെ പിന്നിലാക്കി).കാലങ്ങളായി വെസ്റ്റ്മിനിസ്റ്റര്‍ നിവാസികളുടെ രാവും പകലും വിളിച്ചറിയുച്ചുകൊണ്ടിരിക്കുന ഗോപുരമണിയും താണ്ടി ഞങ്ങള്‍ നടന്നു.


ഇവിടെ ഭിക്ഷാടനം നമ്മുടെ നാട്ടിലെപോലെ അധികമില്ലെങ്കിലും, അങ്ങിങ്ങായി കാണാമായിരുന്നു.അവര്‍ക്കുമൊരു പ്രത്യേകതയുണ്ട്,വെറുതെ നമ്മുടെ അടുത്ത് വന്ന് അവര്‍ യാചിക്കില്ല പകരം അവരേതെങ്കിലുമൊരു മ്യൂസിക്കല്‍ ഉപകരണം വായിച്ചുകൊണ്ട് തെരുവോരത്തായി സ്ഥാനമുറപ്പിക്കും ,അവരെ കടന്നുപോകുന്നവര്‍ ചില്ലറ പൈസ അവര്‍ക്കിട്ടുകൊടുക്കും,യാചിക്കുന്ന സ്വഭാവം എവിടെയും കാണാന്‍ കഴിയില്ല.

നേരം വൈകിയതോടെ ഞങ്ങള്‍ അടുത്തുള്ള റെസ്റ്റോറന്റില്‍കയറി .രാത്രി ഭക്ഷണത്തിനുശേഷം ഞങ്ങള്‍ റെഡ്ഡിങ്ങിലേക്ക് തിരിച്ച് ട്രെയ്ന്‍ കയറി.ഇവിടെ ട്രെയ്നുകളില്‍ കൂടുതലും അണ്ടര്‍ഗ്രൌണ്ട് റ്റ്യൂബുകളാണ്.




ടിക്കറ്റ് കൌണ്ടറില്‍ ചെന്ന് ടിക്കറ്റെടുത്ത ശേഷം എസ്കലേറ്റര്‍ വഴി രണ്ട് നില താഴേക്ക് ഇറങ്ങി വേണ്ടിയിരുന്നു റ്റ്യൂബില്‍ കയറാന്‍.റ്റ്യൂബിന്റെ അകത്ത് കയറിയാല്‍ ഒരു ഫ്ലൈറ്റിലെന്ന പോലെ മനോഹരമായ ക്രമീകരണങ്ങളായിരുന്നു.രാത്രി വൈകി റൂമിലെത്തി യാത്രാ ക്ഷീണത്തില്‍ ഉറങ്ങിയതറിഞ്ഞതേ ഇല്ല.



ഒരു നാടിന്റെ ഭംഗി അറിയണമെങ്കില്‍ അവിടുത്തെ നാട്ടിന്‍പുറങ്ങളില്‍ ചെല്ലണം.




അടുത്ത ഒഴിവ് ദിവസം രാവിലെ ഞങ്ങള്‍ ക്രാന്‍ലി എന്ന കണ്ട്രി സൈഡില്‍ (ഇവിടുത്തെ നാട്ടിന്‍പുറം)കറങ്ങാന്‍ പോയി.പോകുന്ന വഴിയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ഉച്ചത്തേക്കുള്ള സാന്റ്വിച്ചും ജൂസുമൊക്കെ വാങ്ങിച്ചു.ഒരു ബസ്സില്‍ കയറി ഞങ്ങള്‍ ക്രാന്‍ലിയിലെത്തി.



ശാന്തസുന്തരമായ റോഡുകള്‍



നമ്മുടെ നാട്ടിലെ മള്‍ബറി പോലുള്ള ഒരുതരം പഴങ്ങള്‍



നമ്മുടെ പൂന്തോട്ടങ്ങളില്‍ കാണുന്ന പൂവുകളേക്കാള്‍ മനോഹരമായിരുന്നു ചില കാട്ടു പൂവുകള്‍




എങ്ങും പച്ച പുതച്ച പുല്‍ത്തകിടുകളും ചെടികളും കൊച്ച് കൊച്ച് കാടുകളും...എല്ലാം താണ്ടി ഞങ്ങള്‍ നടന്നു.



പോകുന്ന വഴിയില്‍ കുറെ ചെമ്മരിയാടുകള്‍ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു.ഇവിടുത്തെ നാട്ടിന്‍പുറങ്ങളിലെ ശാന്തമായ അന്തരീക്ഷം,വൃത്തിയായി സൂക്ഷിച്ച ചുറ്റുപാടുകള്‍ എല്ലാം വാക്കുകളാല്‍ വിവരിക്കുക അസാധ്യം തന്നെ.





അങ്ങിങ്ങായി പണക്കാരുടെ ബംഗ്ലാവുകളും ഉണ്ടായിരുന്നു,അതില്‍ കൂടുതലും പട്ടണത്തില്‍ വസിക്കുന്നവരുടെ ഒഴിവുകാലവസതികളായിരുന്നു.





വൈകുന്നേരം വരെ ക്രാന്‍ലിയില്‍ ചുറ്റിനടന്ന ഞങ്ങള്‍ പിന്നീട് പോയത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഗില്‍ഫോര്‍ഡ് കാസല്‍(കോട്ട) കാണാന്‍ വേണ്ടിയായിരുന്നു.ഞങ്ങള്‍ ചെന്നപ്പോഴേക്കും പക്ഷേ കാസല്‍ അടച്ചിരുന്നു,അതുകൊണ്ട് പുറത്ത് നിന്നും ഒരു ചിത്രമെടുത്ത് ഞങ്ങള്‍ തിരിച്ചു നടന്നു,മനുഷ്യന്റെ കരങ്ങളാല്‍ വൃണപ്പെടാത്ത പ്രകൃതിയിലൂടെയുള്ള ഒരുപിടി നല്ല ഓര്‍മ്മകളുമായി.

(ഫൈസല്‍, സുനീഷ്(എന്റെ കോളേജ് മേറ്റ്,ഇപ്പോള്‍ ലെണ്ടനില്‍ ജോലി ചെയ്യുന്നു ),ഞാന്‍,പിന്നെ ഇമ്രാന്‍(ലെണ്ടനില്‍ ജോലിചെയ്യുന്നു)‍



തുടരും...