Apr 22, 2009

അരിപ്പാറയ്ക്കൊരു യാത്ര

കുളിക്കാന്‍ വേണ്ടി 30 കി.മി വണ്ടി ഓടിച്ച് പോകുക ,അതും കുന്നും മലയും കാടും കയറി...കേട്ടാല്‍ ശെരിക്കും ഭ്രാന്താണെന്നേ തോന്നൂ, പക്ഷേ ഇന്നലെ ഞാന്‍ അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നു.

കൂട്ടുകാരന്‍ ഷാഹുദ്ദീന്‍ പറഞ്ഞത് കേട്ടാണ് ഞാനും എന്റെ കൂടെ പിറപ്പും കൂടെ കുടുംബ സഹിതം യാത്ര പ്ലാന്‍ ചെയ്തത്.ഉച്ചക്ക് ശേഷം മദ്യപന്മാരുടെ ശല്യമുണ്ടാകാന്‍ സാധ്യത ഉള്ളത് കൊണ്ട് ഞങ്ങള്‍ രാവിലെ 10 മണിക്ക് തന്നെ യാത്ര ആരംഭിച്ചു.

കോഴിക്കോട്, മുക്കത്തിന്നടുത്തുള്ള അരിപ്പാറ എന്ന ഈ സ്ഥലം കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.കാര്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടിഉള്ള സ്ഥലം കുറച്ച് ദൂരെ ആയതിനാല്‍ ,കുറച്ച് ദൂരം ഇറങ്ങി നടക്കേണ്ടി വന്നു.


നടന്ന് തുടങ്ങുമ്പോയേ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു.ഒരു മല ഇറങ്ങുന്നിടത്താണ് വെള്ളച്ചാട്ടമുള്ളത്.റോഡ് തീരുന്നിടത്ത്ആദ്യം കണ്ടത് വലിയ ഒരു പാറയാണ്. അതിന്റെ അങ്ങേഭാഗത്തുകൂടെയാണ് വെള്ളം പോകുന്നത്.ഏകദേശം ഒരു ഇരുപത് മീറ്റര്‍ താഴത്താണ് വെള്ളച്ചാട്ടമുള്ളത്.
പാറപ്പുറത്ത് അതികം വഴുക്കലില്ലാത്തത് കൊണ്ട് അവിടേക്ക് ഇറങ്ങാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു.


താഴെ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച ശെരിക്കും അതിമനോഹരമായിരുന്നു, പാറയുടെ മുകളിലൂടെ വളഞ്ഞും പുളഞ്ഞും കുത്തി ഒലിച്ചിറങ്ങുന്ന വെള്ളം, ആരോ പറഞ്ഞ് ഉണ്ടാക്കിയ പോലെ

യാണ് ഒഴുകികൊണ്ടിരുന്നത്.എന്നുവെച്ചാല്‍,വാട്ടര്‍ തീം പാര്‍ക്കിലൊക്കെ കാണുന്ന റൈഡിനു സമാനമായി ചരിഞ്ഞ പാറയുടെ മുകളിലൂടെകുത്തി ഒലിച്ച് വരുന്ന വെള്ളം.വന്ന് വീഴുന്ന സ്ഥലത്ത് ചാടി കുളിക്കാന്‍ പാകത്തിന് നല്ല തണുത്ത ഒട്ടും തന്നെ മലിനമാകാത്ത വെള്ളം.

പിന്നെ ഞങ്ങള്‍ നേരത്തേ തന്നെ എത്തിയത് കൊണ്ട് വേറെ ആരും തന്നെ എത്തിയിട്ടുണ്ടായിരുന്നില്ല.അത് കൂടെയുള്ള പെണ്ണുങ്ങള്‍ക്ക് (മാതാശ്രീ,നല്ല പാതി ,പിന്നെ ചേട്ടത്തിയമ്മ) ശെരിക്കും ആ‍ശ്വാസമായി.(ഫോട്ടോസ് എടുത്തത് തിരിച്ചുവരാന്‍ നേരത്തായത് കൊണ്ടാണ് കൂടുതല്‍ ജനങ്ങളെ കാണുന്നത്)പിന്നെ ഒട്ടും താമസിച്ചില്ല, കുളിക്കാനുള്ള ഷോര്‍ട്സും ടീ ഷേറ്ട്ടും അവിടെ വെച്ച് തന്നെ മാറി ഒരൊറ്റ ചാട്ടം...ഏതാണ്ട് ആറേഴ് മാസത്തെ പെന്റിങ് നീന്തലുകള്‍ മുഴുവന്‍ പുറത്തെടുത്ത ശേഷം മാത്രമാണ് അരികിലുള്ള പാറപ്പുറത്ത് വിശ്രമിക്കാന്‍ കിടന്നത്.ഒഴുകിവരുന്ന വെള്ളത്തില്‍ ഇങ്ങനെ കിടന്ന് വെഴില്‍ കായാന്‍ നല്ല സുഖം.അവിടെ തന്നെ മുയലിറച്ചിയും ,താറാവിറച്ചിയുമൊക്കെ തയ്യാറാക്കി കൊടുക്കുന്ന വീടുകള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഭക്ഷണം പാര്‍സല്‍വാങ്ങി കൂടെ കരുതിയിട്ടുണ്ടായിരുന്നു.

ഭക്ഷണം കയിച്ച ശേഷം ബാക്കി ഉള്ളവരൊക്കെ നീന്താനിറങ്ങിയപ്പോള്‍, ഞാന്‍ എന്റെ മീന്‍ പിടിത്ത പരിപാടിയുമായി മുന്നോട്ട് പോയി.ചൂണ്ടലില്‍ ഇരകോത്ത് ഒരു പതിനഞ്ചു മിനിറ്റിനകം തന്നെ എന്റെ ആദ്യത്തെ മീന്‍ കുടുങ്ങി കയിഞ്ഞിരുന്നു.ഒരു ചെറിയ മഴക്കോളുള്ളത്കൊണ്ടും പിന്നെ കൂടുതല്‍ ആള്‍ക്കാരുടെ വരവ് തുടങ്ങിയത് കൊണ്ടും മീന്‍ പിടിത്തത്തിന് തല്‍ക്കാലം വിരാമമിട്ട്കൊണ്ട് എല്ലാവരും കൂടെ യാത്ര തിരിക്കാന്‍ തീരുമാനിച്ചു.

തിരിച്ചുവരുമ്പോള്‍ ഞാന്‍ ആലോജിക്കുകയായിരുന്നു,സ്വന്തം നാട്ടില്‍ ഇതുപോലൊര് സ്ഥലമുണ്ടായിട്ടും എന്തേ ഞാന്‍ ഇത്രയും വൈകിയത് എന്ന്.