Aug 16, 2009

മാരിബ് ഡാമും തോക്കിന്റെ തെരുവും

[മാരിബ് എന്ന മരുഭൂമിയിലേക്ക് എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.പഴയ പോസ്റ്റ് ഇവിടെ വായിക്കാം]
-----------------------------------------------------

ജെന്നാ ഹണ്ടിലെ ഫീല്‍ഡ് ഇന്‍‌‌ചാര്‍ജിന്റെ സമ്മതം വാങ്ങി ഞാനും കൂടെ ജോലി ചെയ്യുന്ന അമീന്‍ അസീസും,മുഹമ്മദും,പിന്നെ സെക്യൂരിറ്റി ഗാര്‍ഡായ താലിബും കൂടി രാവിലെ 8 മണിക്ക് തന്നെ മാരിബ് ഡാം കാണാന്‍ വേണ്ടി ഇറങ്ങി തിരിച്ചു.

ഫീല്‍ഡില്‍ നിന്ന് പുറത്ത് ഏതൊരാവശ്യത്തിന് പോകുകയാണെങ്കിലും കൂടെ AK 47 തോക്കേന്തിയ ഒരു സെക്യൂരിറ്റിക്കാരന്‍ വേണം ,അതാ ഫീല്‍ഡിലെ നിയമമായിരുന്നു.




വിജനമായ മരുഭൂമിയിലൂടെ ഞങ്ങളുടെ പിക് അപ് ഓടിത്തുടങ്ങി.സെക്യൂരിറ്റി ഗാഡായ താലിബ് തന്നെയാണ് ഡ്രൈവ് ചെയ്തിരുന്നത്.വഴിയില്‍ വരി വരിയായി നീങ്ങുന്ന ഒട്ടകക്കൂട്ടത്തെ കണ്ട് ഞങ്ങള്‍ വണ്ടി നിര്‍ത്തി.താലിബ് അപ്പോഴേക്കും ഒട്ടകങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.ഫോട്ടോ എടുത്ത ശേഷം വണ്ടി വീണ്ടും ഓടി തുടങ്ങി,നാല്‍പ്പത് കിലോമീറ്റര്‍ മരുഭൂമിയും പിന്നെ അറുപത് കിലോമീറ്റര്‍ താര്‍ റോഡും പിന്നിട്ട് ഞങ്ങള്‍ മാരിബ് പുതിയ ഡാമിന്റെ അടുത്തെത്തി.



ഡാമിലേക്ക് എത്തുന്നതിന്ന് ഒരു കിലോമീറ്റര്‍ മുന്‍പെ ഒരു സെക്യൂരിറ്റി ചെക് പോസ്റ്റുണ്ട്.ചെക് പോസ്റ്റിലെ സെക്യൂരിറ്റിക്കാരന്‍ ഞങ്ങളുടെ പിക് അപ് ഡാം കാണുന്നതിന് വേണ്ടി വിട്ടയക്കാന്‍ തയ്യാറായിരുന്നില്ല. മറ്റു വാഹനങ്ങള്‍ ഞങ്ങളുടെ മുന്‍പേ കടന്ന് പോകുന്നത് കണ്ട താലിബ് ഡാമിലേക്ക് നടന്ന് കേറാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ ,താലിബ് ഒരു നൂര്‍ യെമന്‍ റിയാല്‍(ഇന്ത്യന്‍ രൂപ 25) കയ്യില്‍ വെച്ച് കൊടുത്തപ്പോള്‍ ഓട്ടോമറ്റിക്കായി സെക്യൂരിറ്റിക്കാരന്‍ ഗെയ്റ്റ് തുറന്ന് തന്നു.അപ്പോള്‍ കൈക്കൂലിക്ക് എല്ലാ നാട്ടിലും ഒരേ സ്വഭാവം തന്നെ ഞാന്‍ വെറുതെ ഓര്‍ത്തു...


ഈ ഡാമിന് സെഡ്-മാരിബ് ഡാമെന്നും പേരുണ്ട്.

1986 ല്‍ പണികഴിപ്പിച്ചതാണീ പുതിയ ഡാം.38 മീറ്റര്‍ ഉയരവും 763 മീറ്റര്‍ നീളവും ഉള്ള ഈ ഡാമിന്റെ വലിയൊരാകര്‍ഷണമെനിക്ക് തോന്നിയത് ഡാമിന്റെ ഇരു വശങ്ങളിലും കാണപ്പെട്ടതും ഡാമിലേക്ക് തള്ളി നില്‍ക്കുന്നതുമായ മലകളാണ്.ഡാമിന്റെ മുകളിലൂടെയുള്ള റോഡും,ഡാമിനിരുവശത്തുമായുള്ള മലകളും കേമറയില്‍ പകര്‍ത്തി കുറച്ച് സമയം അവിടെ ചിലവഴിച്ചു.




ഡാമിലെ വെള്ളത്തിലേക്കിറങ്ങാന്‍ നിര്‍മ്മിച്ച സ്റ്റെപ്പുകള്‍ വഴി ഞങ്ങള്‍ വെള്ളത്തിലേക്കിറങ്ങി.വെള്ളത്തിന്റെ മുകളിലായുള്ള കോണ്‍ക്രീറ്റ് സ്ലാബിന്റെ മുകളില്‍ നിന്ന് പടമെടുത്തു.പടമെടുക്കുന്നതിനിടെ താലിബ് അവന്റെ കയ്യിലിരുന്ന AK -47 എന്റെ കയ്യില്‍ വെച്ച് തന്നു.

പിന്നെ ഞങ്ങള്‍ പോയത് ഡാമിന്റെ ഷട്ടറിരിക്കുന്ന ഭാഗത്തേക്കാണ്.ഷട്ടര്‍ വളരെ വീതി കുറഞ്ഞതായിരുന്നു.ഷട്ടറിലെ വെള്ളത്തില്‍ നിന്നും തുള്ളിക്കളിക്കുന്ന മീനുകളെ നോക്കി കുറച്ച് സമയം ചിലവിട്ടു.

പിന്നെ ഞങ്ങള്‍ പോയത് പുതിയ ഡാമില്‍ നിന്നും 3 കിലോമീറ്റര്‍ താഴെയുള്ള,ചരിത്രമുറങ്ങുന്ന, പഴയ മാരിബ് ഡാം കാണാന്‍ വേണ്ടിയായിരുന്നു. 750 ബി.സി ക്കും 700 ബി.സിക്കും ഇടയിലാണ് ഈ ഡാമിന്റെ നിര്‍മ്മാണം ആരഭിച്ചത്.ഏകദേശം നൂറ് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്.

580 മീറ്റര്‍ നീളവും നാല് മീറ്റര്‍ ഉയരവുമുള്ള ഈ ഡാമിന്റെ ഉയരം പില്‍ക്കാലത്ത് ഏഴ് മീറ്ററായി ഉയര്‍ത്തി.

ഈ ഡാമിന്റെ പതനത്തെക്കുറിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു:

ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നടന്ന രണ്ട് സംഭവങ്ങളില്‍ ഒന്നാമത്തേത് പ്രവാചകന്‍ മുഹമ്മദിന്റെ ജനനമായിരുന്നു.രണ്ടാമത്തേത് നൂറ്റാണ്ടുകളായി മാരിബ് വാസികള്‍ക്ക് ജലസേചനത്തിന് സഹായിച്ച മാരിബ് ഡാം പൊളിഞ്ഞതായിരുന്നു.

ഒന്നാമത്തെ സംഭവത്തിന് ഇസ്ലാം മതവും അതിന്റെ പില്‍ക്കാലത്തെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് കിടക്കുമ്പോള്‍ രണ്ടാമത്തെ സംഭവം മാരിബിനെ പ്രൌഡിയിലേക്ക് നയിച്ച ‘സബീന്‍ കിങ്ഡം’ത്തിന്റെ അതപതനത്തിലേക്കും ,50,000 ത്തില്‍പ്പരം ജനങ്ങളുടെ പാലായനത്തിലും കലാശിച്ചു.


ഈ ഡാം പൊളിഞ്ഞ സംഭവം ഖുര്‍‌ആനില്‍ വിശദീകരിച്ചിട്ടുള്ളതാകുന്നു.

പണ്ട് കാലത്ത് നിലനിന്നിരുന്ന ‘ഹമീറീ ഭാഷയില്‍’ എഴുതി വെച്ച എന്തോ കുറിപ്പുകള്‍ ഡാമിന്റെ ഒരു ഭാഗത്ത് പാറയില്‍ കൊത്തിവെച്ച രീതിയില്‍ കാണാമായിരുന്നു.

മണ്‍സൂണില്‍ പെയ്യുന്ന മഴ മുഴുവന്‍ ഡാമില്‍ ശേഖരിച്ച് മാരിബിലെ ജനങ്ങള്‍ക്കാവശ്യമുള്ള ജലം എത്തിച്ച് കൊടുത്തിരുന്നു.അതിനായി നിര്‍മ്മിക്കപ്പെട്ട കനാലുകള്‍ ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.





പിന്നെ ഞങ്ങള്‍ പോയത് ഡാമില്‍ നിന്നും കുറച്ച് മാറി സ്ഥിതി ചെയ്യുന്ന ഇതേ ഡാമിന്റെ ഷട്ടര്‍ കാണാന്‍ വേണ്ടിയായിരുന്നു.ഒരുപക്ഷേ ഡാമിന്റെ ഷട്ടറും ഇപ്പോള്‍ നിലവിലുള്ള ഡാമിന്റെ ബാക്കി ഭാഗത്തിന്റേയും ഇടയിലുള്ള ഭാഗം നശിച്ച് പോയതാകാം.


ഷട്ടറിന്റെ അടുത്ത് ഒരു പഴയ കോട്ടപോലെ തോന്നിക്കുന്ന കെട്ടിടം ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു.മൂന്ന് നിലകളുള്ള അതിന്റെ ഓരോ നിലയുടേയും മേല്‍ക്കൂര പണിതിരുക്കുന്നത് മരം ഒരു പ്രത്യേക രീതിയില്‍ അടുക്കി വെച്ചായിരുന്നു.

മാരിബിലെ ജനങ്ങളെ പ്രളയം കൊണ്ട് പരീക്ഷിച്ചതിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന മണ്ണില്‍ നിന്നും ഞങ്ങള്‍ മാരിബ് ടൌണ്‍ ലക്ഷ്യമാക്കി നീങ്ങി.


പോകുന്ന വഴിയില്‍ ഓറഞ്ചും ചോളവും വിളഞ്ഞ് നില്‍ക്കുന്ന കൃഷി സ്ഥലങ്ങള്‍ പിന്നിട്ട് വണ്ടി നീങ്ങിക്കൊണ്ടിരുന്നു.


മാരിബ് ടൌണിലൂടെ നമ്പറില്ലാതെ പോകുന്ന ബൈക്ക് എന്റെ ശ്രെദ്ധ ആകര്‍ഷിച്ചു.

100 റിയാല്‍ കൊടുത്താല്‍ കുളിക്കാന്‍ പറ്റുന്ന ഒരു സ്വിമ്മിങ്ങ് പൂളും ഞങ്ങള്‍ കണ്ടു.


പക്ഷേ അതുവരെ ഞങ്ങള്‍ കണ്ട കാഴ്ചകളെക്കാളെല്ലാം എന്നെ വിസ്മയിപ്പിച്ചതായിരുന്നു മാരിബ് ടൌണില്‍ കണ്ട തോക്കുകളുടെ തെരുവ്.


കളിപ്പാട്ടങ്ങള്‍ കണക്കേ AK -47 പുതിയതും ,പഴയതും നിരത്തിവെച്ച് ഏതെടുത്താലും പത്ത് രൂപ എന്നൊരു മുഖഭാവവുമായി നില്‍ക്കുന്ന കച്ചവടക്കാരന്‍ എന്നെ വിസ്മയിപ്പിച്ചുകളഞ്ഞു.
15,000 ഇന്ത്യന്‍ റുപീസില്‍ തുടങ്ങുന്നു AK-47 തോക്കുകളുടെ വില....

(തുടരും....)

..............................................................................................

നിരക്ഷരന്‍ യെമനില്‍ ആദ്യമായി പോയപ്പോള്‍ AK 47 തോക്കുകളെ പരിചയപ്പെട്ടത് ഇവിടെ വായിക്കാം