Sep 17, 2009

ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം തേടി

[മാരിബ് ഡാമും തോക്കിന്റെ തെരുവും എന്ന ബ്ലോഗിന്റെ തുടര്‍ച്ചയാണിത്.പഴയത് ഇവിടെ വായിക്കാം]
-----------------------------------------------
ഉച്ച ഭക്ഷണത്തിനുള്ള സമയമായത് കൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടെ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി.എന്ത് കഴിക്കണമെന്നുള്ളതിന് എല്ലാവരും കൂടെ ഒരുമിച്ചാണ് ‘(ആടിന്റെ) മന്തി ബിരിയാണിയെന്ന്‘ പറഞ്ഞത്.ഇവരുടെ ഇഷ്ടപ്പെട്ട വിഭവമാണതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവിടെ ഭക്ഷണം കഴിക്കുന്നതിനും ഒരു പ്രത്യേകതയുണ്ട്,നമ്മുടെ നാട്ടിലെ പോലെ എല്ലാവര്‍ക്കും വെവ്വേറെ പ്ലെയ്റ്റ് എന്നൊരു രീതി ഇവിടെ കാണില്ല,പകരം നാലോ അഞ്ചോ പേരുണ്ടെങ്കിലും ഒരു വലിയ തളിക പോലത്തെ പാത്രത്തില്‍ ഭക്ഷണം കൊണ്ട് വെക്കും എന്നിട്ട് അതിന്റെ നാല് മൂലയില്‍ നിന്നും വാരി തിന്നും.എനിക്ക് വേണമെങ്കില്‍ വേറെ പ്ലെയ്റ്റില്‍ ഓര്‍ഡര്‍ ചെയ്യാമായിരുന്നു,പക്ഷേ ഞാന്‍ അവരോടൊന്നിച്ച് ഒരേ പ്ലെയ്റ്റില്‍ തന്നെ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു,ചേരയെ തിന്നുന്നവരുടെ നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്നാണല്ലോ...

ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ പോയത് സുലൈമാന്‍ നബിയുടെ പള്ളി കാണാന്‍ വേണ്ടിയായിരുന്നു.


2500 ലേറെ വര്‍ഷം പഴക്കമുള്ള ആ പള്ളിയുടെ മുകള്‍ ഭാഗം ഏറെക്കുറെ നശിക്കപ്പെട്ടിരുന്നു,
എങ്കിലും ഭാക്കിയുള്ള തൂണുകളും ചുറ്റിലുമുള്ള ചുമരുകളും ഇന്നും കേട് കൂടാതെ നില്‍ക്കുന്നത് അക്കാലത്തെ നിര്‍മ്മിതികളുടെ സവിശേഷത തന്നെയാണ്.



നല്ല ഉയരം കൂടിയ തൂണുകളില്‍ പടുത്തുയര്‍ത്തിയ പള്ളിയുടെ മുകള്‍ ഭാഗം ചെറിയ മരക്കഷണങ്ങള്‍ അടുക്കിവെച്ചിറ്റാണ് നിര്‍മ്മിച്ചിരുന്നത്.



തൂണുകളുടെ മുകളില്‍ അറബിയില്‍ കൊത്തിവെച്ച വചനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.



പള്ളിയുടെ പിന്‍ഭാഗത്തായി ഒരു വലിയ കിണറുമുണ്ടായിരുന്നു.ഇപ്പോള്‍ വെള്ളമില്ലാത്ത ആ കിണറിന് 100 അടിയിലേറെ ആഴമുണ്ടായിരുന്നു.


ഈ പള്ളിയുടെ തൊട്ട് പുറകിലായിട്ടാണ് പുരാതന മാരിബ് പട്ടണം സ്ഥിതി ചെയ്തിരുന്നത്.പക്ഷേ, പുരാതന സനാ പട്ടണം പോലെ ഇവിടം നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

ഭൂരിഭാഗം വീടുകളും തകര്‍ന്നടിഞ്ഞ നിലയിലായിരുന്നു.മിക്കവാറും വീടുകളൊക്കെ മൂന്ന് നിലയില്‍ നിര്‍മ്മിച്ചവയായിരുന്നു,അവയുടെ ഓരോന്നിന്റെയും മുകള്‍ ഭാഗം ചെറിയ മരക്കമ്പുകള്‍ അടുക്കിവെച്ചാണ് ഉണ്ടാക്കിയിരുന്നത്.

പണ്ട് കാലത്തെ ഈ ബഹുനില കെട്ടിടങ്ങള്‍ എത്ര കൊല്ലം മുന്‍പ് നിര്‍മ്മിച്ചതാണെന്നുള്ള കണക്കുകള്‍ ലഭ്യമല്ല.


ഒരേക്കറില്‍ മീതെ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന പുരാതന മാരിബ് പട്ടണത്തില്‍നിന്നും പിന്നെ ഞങ്ങള്‍ പോയത് ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കാണുന്നതിന് വേണ്ടിയായിരുന്നു.


ഈ സ്ഥലം ഒരു കാലത്ത് ബാരന്‍ എന്ന സൂര്യദേവനെ ആരാധിക്കുന്നവരുടെ അമ്പലമായിരുന്നു.അതുകൊണ്ടാണ് ബാരന്‍ ടെമ്പിള്‍ എന്നൊരു ബോര്‍ഡ് കാണുന്നത്.പിന്നീട് ഇവിടം ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനമാക്കി മാറ്റുകയായിരുന്നു(ഇന്നും അവ്യക്തത നിലനില്‍ക്കുന്ന കാര്യങ്ങളാണവ).

ബില്‍ക്കീസ് രാജ്ഞി ആരായിരുന്നു ,എന്തായിരുന്നു അവരുടെ പ്രത്യേകതകള്‍ എന്നീ കാര്യങ്ങളില്‍ ഇന്നും വ്യക്തമായ മറുപടി ആര്‍ക്കും പറയാന്‍ ഇല്ലെങ്കിലും ഒരു കാര്യം വളരെ വ്യക്തമാണ്,ഒരു പാട് പ്രത്യേകതകളുള്ള ശേബാ രാജ്യത്തെ രാജ്ഞിയായിരുന്നു അവര്‍,അല്ലെങ്കില്‍ ഖുര്‍‌ആനും ബൈബിളുമൊന്നും ഇവര്‍ക്ക് വേണ്ടി സ്ഥലം മിനക്കെടുത്തുമായിരുന്നില്ല.

ബൈബിളില്‍ പറയുന്നത് ഇപ്രകാരമാണ്: കിങ്ങ് സോളമന്റെ സദസ്സിലേക്ക് രാജ്ഞി വന്നത് ശരീരം മുഴുവന്‍ സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വൈരക്കല്ലുകള്‍ പതിച്ചും അക്കാലത്തെ വിലപിടിച്ച സുഗന്ദ ലേപനങ്ങള്‍ പൂശിയുമായിരുന്നു.ക്രിസ്തുവിന് ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായിട്ട് വിവരിച്ചപ്പോള്‍ , ഖുര്‍‌ആന്‍ പറയുന്നത്:

സുലൈമാന്‍ നബിയുടെ(ബൈബിളിലെ സോളമന്‍) ക്ഷണം സ്വീകരിച്ച് അവരുടെ സദസ്സിലേക്ക് രാജ്ഞി വരുന്നെന്ന് അറിഞ്ഞ സുലൈമാന്‍ നബി തന്റെ കിങ്കരന്മാരുടെ സഹായത്തോടെ അവരുടെ സിംഹാസനം തന്റെ സദസ്സിലെത്തിച്ചെന്നും,എന്നിട്ട് സിംഹാസനത്തിന്റെ മുകളിലെ വൈരക്കല്ലുകള്‍ പതിച്ചിരിക്കുന്ന രീതി ഒന്ന് മാറ്റി വെച്ചപ്പോള്‍ ബില്‍ക്കീസ് രാജ്ഞിക്ക് മുന്നില്‍ സ്വാഗതം അരുളിക്കൊണ്ട് നില്‍ക്കുന്ന സിംഹാസനം അവരുടേത് തന്നെയാണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ,അതുപോലെ സുലൈമാന്‍ നബിയുടെ കഴിവില്‍ അവര്‍ അല്‍ഭുതം പ്രകടിപ്പിച്ചെന്നും,അവര്‍ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്നും പറയുന്നു.

പിന്നീട് ഇവര്‍ തമ്മില്‍ പ്രണയത്തിലായെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ,അതല്ല ഇവര്‍ കല്യാണം കഴിച്ചെന്നും അതിലൊരാണ്‍ കുട്ടി ജെനിച്ചെന്നും എത്യോപ്യക്കാര്‍ വിശ്വസിക്കുന്നു.‘മര്‍ഹാല’ എന്ന മരക്കൊത്തിയായിരുന്നുപോലും ഇവര്‍ക്കിടയിലുള്ള കത്തിടപാടുകള്‍ നടത്തിക്കൊടുത്തത്.

ഹമീറീ ഭാഷയില്‍ എന്തോ കൊത്തിവെച്ചിരിക്കുന്നത് മുകളിലെ കല്ലുകളില്‍ കാണാം.

സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ വേണ്ടി നിരത്തിയത് വെണ്ണക്കല്‍ മാര്‍ബിളായിരുന്നു.


മാരിബ് ഡാമില്‍ നിന്നോ മറ്റോ വെള്ളം ഇവിടെ കൊണ്ടെത്തിക്കുന്നതിന് പ്രത്യേകമായി നിര്‍മ്മിച്ച കനാലുകള്‍ ഉണ്ടായിരുന്നു .

കുളിക്കാനും കുടിക്കാനുമൊക്കെ വെള്ളം ശേഖരിച്ചു വെച്ച സ്ഥലങ്ങളാണ് മുകളില്‍ കാണുന്നത്.

ചരിത്ര സ്മാരകത്തിന്റെ ഇന്നത്തെ കാവല്‍ക്കാരന്‍ അലിയാണ് മുകളില്‍.

സെക്യൂരിറ്റി പ്രശ്നങ്ങള്‍ കാരണം വിദേശികള്‍ അധികമൊന്നും ഇവിടെ വരാറില്ല,അതുപോലെ തന്നെ അധികം ആര്‍ക്കിയോളജിക്കല്‍ പഠനങ്ങളും ഇവിടെ നടന്നിട്ടില്ല.

മുന്‍പൊരിക്കല്‍ ഇവിടം കാണാന്‍ വന്ന ഒരു സംഘം സായിപ്പന്മാരുടെ കാറില്‍ ആരോ ബോംബ് വെച്ചു.സിംഹാസനവും പരിസരവുമൊക്കെ കണ്ട് വന്ന് സായിപ്പന്മാര്‍ കാറില്‍ കയറിയതും അന്തരീക്ഷത്തില്‍ ഒരു തീ ഗോളമുയര്‍ന്നതും ഒരുമിച്ചായിരുന്നു...

ബില്‍ക്കീസ് രാജ്ഞിയെക്കുറിച്ച് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുമായി ഞങ്ങള്‍ യാത്ര തിരിച്ചു.



തിരിച്ച് ജെന്നാ ഹണ്ടിലേക്ക് പോകുന്ന വഴിയില്‍ കണ്ട സൂര്യനെ ആരാധിക്കുന്നവരുടെ മറ്റൊരു അമ്പലത്തിന്റെ ബാക്കിപത്രങ്ങള്‍ -‘അവാം ടെമ്പിള്‍‘ എന്ന അമ്പലമായിരുന്നു അത്.
(തുടരും...)


14 comments:

കുഞ്ഞായി | kunjai said...

ബില്‍ക്കീസ് രാജ്ഞിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടി നടത്തിയ യാത്ര പക്ഷേ കുറേ ഏറെ സംശയങ്ങള്‍ ബാക്കി വെച്ചു...

യെമന്‍ യാത്രകള്‍ അടുത്ത പോസ്റ്റില്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ....

നിങ്ങള്‍ എല്ലാവരും നല്‍കിയ എല്ലാ പ്രോത്സാഹനങ്ങള്‍ക്കും അതുപോലെ തെറ്റുകള്‍ ചൂണ്ടികാണിക്കുന്നതിനും നന്ദി ഇവിടെ അറിയിച്ച് കൊള്ളുന്നു...

Typist | എഴുത്തുകാരി said...

2500 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും വലിയ കുഴപ്പമില്ലാതെ നില്‍ക്കുന്നു എന്നു കേട്ടിട്ടത്ഭുതം തോന്നുന്നു.

siva // ശിവ said...

ഇത്രയും നല്ലൊരു യാത്ര തരപ്പെടുത്തിയതിനു നന്ദി കുഞ്ഞായി...

Ashly said...

:) thanks!!

വയനാടന്‍ said...

ആകാംക്ഷയോടെ വായിച്ചു നിർത്തി.
തുടരട്ടേ
:)

കുഞ്ഞായി | kunjai said...

എഴുത്തുകാരി:ഈ അല്‍ഭുതം തന്നെയാണ് ഇങ്ങനെ കുറച്ച് പുരാതന സ്മാരകങ്ങളെക്കുറിച്ച് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.കമന്റിന് നന്ദി
ശിവ:ഈ യാത്ര ആസ്വദിച്ചെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്,കമന്റിന് നന്ദി.
Captain Haddock:കമന്റിന് നന്ദി
വയനാടന്‍:ആകാംക്ഷയോടെ വായിച്ചെന്നറിഞ്ഞതില്‍ സന്തോഷം,കമന്റിന് നന്ദി

sheriffkottarakara said...

കുഞ്ഞായീ, ഞാൻ കൂടെ വന്നു ഈ ചരിത്ര സ്മാരകങ്ങളെല്ലാം കണ്ട പ്രതീതി. പോസ്റ്റിനു നന്ദി.

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട കുഞ്ഞായി,
വളരെ നല്ല വിവരണം.കുറച്ച് കൂടി ആധികാരികമായ കുറിപ്പുകളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ. ഇവിടെയൊക്കെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നിന്റെ വിവരണങ്ങളും ചിത്രങ്ങളും അവിടെ പോയ പ്രതീതി നല്‍കുന്നു. ബാക്കി ഭാഗങ്ങള്‍ക്കായി ക്ഷമയോടെ!

കുഞ്ഞായി | kunjai said...

ഷെരീഫ് കൊട്ടാരക്കര:കൂടെ വന്നതിന് നന്ദി
വാഴക്കോടന്‍:ഇവിടേക്ക് സ്വാഗതം...
കമന്റിന് നന്ദി,പിന്നെ കൂടുതല്‍ ആധികാരികമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം

ചിന്തകന്‍ said...

കുഞ്ഞായി.
വിവരണം നന്നായിരിക്കുന്നു.ചരിത്ര സ്മാരകങ്ങള്‍ കാണുന്നതും അതിന്റെ വിവരണങ്ങള്‍ വായിക്കുന്നതും ഒരു പ്രത്യേക അനുഭൂതി തന്നെയാണ്.

ഈദ് മുബാറക്!

ഉഗാണ്ട രണ്ടാമന്‍ said...

വിവരണം നന്നായിരിക്കുന്നു...കുഞ്ഞായി... നന്ദി
"ഈദ് മുബാറക്"

കുഞ്ഞായി | kunjai said...

ചിന്തകന്‍:സ്വാഗതം...
ഇങ്ങനെയുള്ള യാത്രകളും വിവരണങ്ങളും ഇഷ്ടപ്പെടുന്ന ആളാണെന്ന് അറിഞ്ഞതില്‍ സന്തോഷം...വീണ്ടും വരുമല്ലോ..
ഈദ് മുബാറക്...

ഉഗാണ്ട രണ്ടാമന്‍:നന്ദി
ഈദ് മുബാറക്!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വളരെ നന്നായി. കൂടുതല്‍ ഫോട്ടോകള്‍ ഉള്‍പെടുത്തുക

Nazmudeen said...

കുഞ്ഞായി , നന്നായിട്ടുണ്ട്... വിവരണത്തിന്. നന്ദി . ജാടകളില്ലാത്ത വാക്കുകള്‍...