May 24, 2009

സൂചിപ്പാറ വാട്ടര്‍ഫാള്‍സ്(വയനാട്) കാണാനൊരു യാത്ര

മീന്മുട്ടി വാട്ടര്‍ ഫാള്‍സിന്റെയും സൂചിപ്പാറ വാട്ടര്‍ ഫാള്‍സിന്റെയും ബോഡ് വയനാട്ടിലൂടെ പോകുന്ന സമയത്ത് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ പോയി കാണാന്‍ പറ്റിയിട്ടുണ്ടായില്ല. ഈ അടുത്തിടെ മുംബൈ കാലിക്കറ്റ് ഫ്ലൈറ്റില്‍ നാട്ടിലോട്ട് പോകുമ്പോള്‍ അടുത്തിരുന്ന പാരീസുകാരി മദാമ്മ മീന്മുട്ടി വാട്ടര്‍ ഫാള്‍സിനെക്കുറിച്ച് ചോദിച്ചപ്പോളാണ് ശെരിക്കും ഞാന്‍ ഇരുന്ന് ചിന്തിച്ച് പോയത്,വീട്ടില്‍ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാനുള്ള ദൂരമേ ഉള്ളൂ എന്നിട്ടും എനിക്കീ വെള്ളച്ചാട്ടത്തിന്റെ ഒരു വിവരവുമില്ല ,ഏതോ നാട്ടീ കിടക്കുന്ന മദാമ്മ ഒരു പാട് കാശും ചെലവാക്കി പോകുന്നു ഈ വെള്ളച്ചാട്ടം കാണാന്‍.

ഇക്കയിഞ്ഞ മേയ് 20ന് മീന്മുട്ടി വെള്ളച്ചാട്ടവും ,ഒക്കുമെങ്കില്‍ സൂചിപ്പാറവെള്ളച്ചാട്ടവും കാണാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചു.യാത്രയില്‍ എന്റെ കൂടെ -നല്ല പാതി,നാച്ചു,മാതാജി,സൌദത്താ,പൊന്നു -ഇവരും ഉണ്ടായിരുന്നു.ഉച്ചക്ക് 12 മണിക്ക് തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി.ഉച്ചക്കത്തെ ഭക്ഷണം പാര്‍സലാക്കി കൂടെ കരുതിയിരുന്നു.




ഇടക്ക് പിന്നെ വണ്ടി നിന്നത് വയനാട് ചുരത്തിലെ 9 ആമത്തെ വളവിലെ വ്യൂ പോയന്റിലാണ്.വ്യൂ പോയന്റില്‍ പതിവുപോലെ മഞ്ഞ് മൂടിത്തുടങ്ങിയിരുന്നു.ഞങ്ങള്‍ ഒന്നു രണ്ട് പടമെടുത്ത ശേഷം പിന്നെ കാര്‍ നിന്നത് മേപ്പാടിക്ക് പോകുന്ന വഴിയില്‍ ഒരു ചായത്തോട്ടത്തിന്റെ നടുക്കാണ്.




വിശപ്പിന്റെ വിളി എത്തിത്തുടങ്ങിയത് കൊണ്ട് റോഡ് സൈഡിലായി തുണിയും പേപ്പറും വിരിച്ചിരുന്ന് ഭക്ഷണം കഴിച്ചു.




പിന്നെ ഒറ്റ നോട്ടത്തില്‍ ഉണങ്ങിയതാണെന്ന് തോന്നിക്കുന്ന,കായല്‍ക്കുണ്ടക്ക്(മുള അല്ലെങ്കില്‍ കായല്‍ കൂട്ടം) അടുത്താണ് വണ്ടി നിര്‍ത്തിയത്.കായല്‍ മുഴുവനും പൂത്ത് കായ്ച്ച്, കായലരിയുമായി നില്‍ക്കുന്ന കാഴ്ച്ച എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു.കായലിന്റെ അരി കാണാന്‍ ഗോതമ്പിന്റെ മണി പോലെയാണിരുന്നത്.പണ്ട് കാലത്ത് അരിക്ക് ക്ഷാമമുള്ളപ്പോള്‍ കായലരി അടിച്ചുകൂട്ടിയെടുത്ത് കുത്തിയിടിച്ച് ഭക്ഷിക്കുമായിരുന്നുപോലും.


മേപ്പാടി ടൌണില്‍ വണ്ടി നിര്‍ത്തി അന്യേഷിച്ചപ്പോളാണ് അറിയുന്നത് പെണ്ണുങ്ങള്‍ക്കൊക്കെ മീന്മുട്ടി വെള്ളച്ചാട്ടം കാണാന്‍ പോകാന്‍ ബുദ്ധിമുട്ടാണ്,വഴി നല്ല വഴുക്കലുള്ളതാണത്രെ.കുറച്ച് കൂടി സെയ്ഫ് സൂചിപ്പാറയാണെന്ന് കേട്ടപ്പോ‍ള്‍ പിന്നെ അധികം ആലോജിച്ചു നിന്നില്ല വണ്ടി മേപ്പാടിയില്‍ നിന്നും റൈറ്റ് എടുത്ത് സൂചിപ്പാറക്ക് തിരിച്ചു.


ഏകദേശം 13 കി.മി ദൂരം വണ്ടിയോടിക്കാണും ,ഞങ്ങള്‍ സൂചിപ്പാറ വാട്ടര്‍ ഫാള്‍സ് കാണാന്‍ പോകുന്നതിന്ന് കാര്‍ നിര്‍ത്തിടേണ്ട സ്ഥലത്തെത്തി.അവിടെ ഇറങ്ങി അന്യേഷിച്ചപ്പോളാണ് അറിയുന്നത് വെള്ളച്ചാട്ടം കാണാന്‍ അവിടെ നിന്നും ഏതാണ്ട് 1.5 കി.മി കാട്ടിലൂടെ നടന്ന് പോകണമെന്ന്.കൂടെയുള്ള എല്ലാവരും കൂടെ എന്നെ തെറി വിളിക്കുമോ എന്നായി എന്റെ പേടി.
20 രൂപയായിരുന്നു ഒരാള്‍ക്ക് ടിക്കറ്റിന്.


പോകുന്ന വഴി നല്ല കയറ്റമുള്ളത് കൊണ്ട് മാതാജി അവിടെ തന്നെ ഇരിക്കാമെന്നേറ്റു. അടുത്തുള്ള ഒരു ചായക്കടക്കാരന്‍ മാതാജിക്ക് ഇരിക്കാന്‍ കസേരയിട്ടുകൊടുക്കുകയും ചെയ്തു.




കാട്ടിലൂടെ നടക്കാനുള്ള വഴി കല്ലുപാകിയതായിരുന്നു.ശുദ്ധ വായു ശ്വസിച്ച് കാട്ടിലൂടെയുള്ള യാത്ര നല്ല സുഖമുള്ള ഒരനുഭവമായിരുന്നു.


കുറെ നടന്ന് കയിഞ്ഞപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താനുള്ള സ്റ്റെപ്പുകള്‍ കാണാമയിരുന്നു.വെള്ളച്ചാട്ടത്തിന്റെ അടുത്തായി ഫോറസ്റ്റ് ഗാര്‍ഡ് നില്‍പ്പുണ്ടായിരുന്നു.




കുറെ സ്റ്റെപ്പുകള്‍ ഇറങ്ങിയശേഷമാണ് വെള്ളച്ചാട്ടം കാണാന്‍ തുടങ്ങിയത്.


കുറെ പാറകള്‍ ചാടിക്കടന്നുവേണ്ടിയിരുന്നു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താന്‍.




സമ്മര്‍ സീസണായിട്ടും വെള്ളച്ചാട്ടത്തിന്റെ ശക്തിക്ക് വലിയ കുറവൊന്നും അനുഭവപ്പെട്ടില്ല.ഏതാണ്ട് 100 ft തൊട്ട് 300 ft വരെ ഉയരത്തില്‍ നിന്നും ഉള്ള വെള്ളച്ചാട്ടം കണ്ണിന്നു കുളിരേകുന്നതായിരുന്നു.


ഞങ്ങള്‍ അവിടെ എത്തിയ സമയത്ത് ഒരു ബസ്സ് നിറയെ ആള്‍ക്കാര്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചും,പടമെടുത്തും,പാട്ടുപാടിയും നില്‍പ്പുണ്ടായിരുന്നു.


ക്രമേണ ആള്‍ക്കാരെല്ലാം ഒഴിഞ്ഞു പോയി ,ഒടുക്കം ഞങ്ങളും വെള്ളച്ചാട്ടവും ,പിന്നെ വല്ലതും സംഭവിച്ചാല്‍ രക്ഷിക്കാനായി ഫോറസ്റ്റ് ഗാര്‍ഡും മാത്രമായി.


ഞാന്‍ പടമെടുപ്പ് അവസാനിപ്പിച്ച് ,കുളിക്കാനുള്ള ഡ്രെസ്സ് മാറി വെള്ളച്ചാട്ടത്തിന്റെ അടിയിലേക്ക് നടന്ന് തുടങ്ങി.പക്ഷേ ,പോകുന്ന വഴി മുഴുവനും നല്ല വഴുതലുള്ളത് കൊണ്ട് വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തല്‍ അത്ര എളുപ്പമായിരുന്നില്ല.


വെള്ളച്ചാട്ടത്തിന്റെ അടിയില്‍ കൊണ്ട് ചെന്ന് തലവെച്ചതും ,തലവലിച്ചതും ഒരുമിച്ചായിരുന്നു.കാരണം ,നല്ല ഉയരത്തില്‍ നിന്നും വരുന്ന വെള്ളം ശരീരത്തില്‍ വീണപ്പോള്‍ നല്ല വേദന അനുഭവപ്പെട്ടു.പക്ഷേ,വെള്ളച്ചാട്ടത്തിന്റെ നേര്‍ത്ത കണികകളേറ്റ് ,വെള്ളത്തില്‍ നില്‍ക്കാന്‍ നല്ല സുഖമുണ്ടായിരുന്നു.


ഇരുട്ടുന്നതിന്നു മുമ്പേ തന്നെ കുളി അവസാനിപ്പിച്ച് തിരിച്ച് നടന്ന് തുടങ്ങി.

കൂടെ വന്ന മറ്റുള്ളവര്‍,വെള്ളച്ചാട്ടവും നോക്കി നിന്നതേയുള്ളൂ.നാച്ചുവിനെ ഇടക്ക് വെള്ളത്തിലിറക്കാന്‍ ഒന്നു ശ്രെമിച്ചെങ്കിലും അവന്റെ പേടി അവനെ പിന്നോട്ട് വലിച്ചു.


തിരിച്ചുള്ള വരവില്‍ ,കയറ്റം കുറച്ച് കഠിനമായിരുന്നു.പ്രത്യേകിച്ച് സ്ത്രീ ജനങ്ങള്‍ക്ക്.അതുകൊണ്ട് ഇടക്ക് കുറച്ച് സമയം വിശ്രമിക്കാനായി ഇരുന്നു.

വീണ്ടും കുറച്ച് ദൂരം കൂടി നടന്നപ്പോള്‍,കൂടെയുള്ള പൊന്നുവാണ് മരം ചാടി പോകുന്ന രണ്ട് സിംഹവാലന്‍ കുരങ്ങന്മാരെ കണ്ടത്.പക്ഷേ,ഞാന്‍ കേമറ എടുത്ത് വരുമ്പോയേക്കും അവ എങ്ങോ പോയി മറഞ്ഞിരുന്നു.


ഞങ്ങള്‍ കാര്‍ നിര്‍ത്തിയ സ്ഥലത്ത് എത്തിയപ്പോളേക്കും മാതാജി ഞങ്ങളെക്കാത്ത് അടുത്തുള്ള ചായക്കടയില്‍തന്നെ ഇരിപ്പുണ്ടായിരുന്നു.എല്ലാവരും കൂടെ ഉടനെ ചേട്ടന്റെ ചായക്കടയില്‍ക്കയറി ഓരോ ചായകുടിച്ചു.ചായകുടിച്ചുകയിഞ്ഞപ്പോയേക്കും നടത്തത്തിന്റെ ക്ഷീണമൊക്കെ എങ്ങോ പോയി മറഞ്ഞിരുന്നു.


ഒരു നല്ല സ്ഥലം കൂടി കാണാന്‍ പറ്റിയ സന്തോഷത്തില്‍ ,അടുത്ത കടയില്‍ കയറി കുറച്ച് നല്ല ചായപ്പൊടിയും വാങ്ങി ചുരം തിരിച്ച് ഇറങ്ങിത്തുടങ്ങി.

May 17, 2009

പാറപ്പള്ളി ബീച്ചിലേക്കൊരു യാത്ര


കേരളത്തിലെ ബീച്ചുകളില്‍ സുന്ദരി ആരെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ , നിസ്സംശയം ഞാന്‍ പറയും ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദരി (കോഴിക്കോട്) കൊയിലാണ്ടി കൊല്ലത്തുള്ള പാറേപ്പള്ളി ബീച്ചാണെന്ന്.

ബ്രെദര്‍-ഇന്‍-ലോ സലാം മാഷാണ് പാറേപ്പള്ളി ബീച്ചിനെക്കുറിച്ച് പറഞ്ഞ് തന്നത്.എങ്കീ പോയിക്കളയാം എന്നും പറഞ്ഞ് കുടുംബസാമേതം ഇറങ്ങുമ്പോള്‍ ഏതോ ഉണക്ക ബീച്ചായിരിക്കും എന്നാണ് ഞാന്‍ ശെരിക്കും കരുതിയത്.


കൊല്ലത്ത് അങ്ങാടിയില്‍ വണ്ടി നിര്‍ത്തി വഴിചോദിച്ചു മനസ്സിലാക്കിയാണ് പോക്കറ്റ് റോഡിലൂടെ യാത്ര തിരിച്ചത്.പാറേപ്പള്ളി മഖാമിന്റെ അടുത്താണെന്ന അറിവേ മാഷിനുണ്ടായിരുന്നുള്ളൂ.അതുകൊണ്ട് തന്നെ മഖാമിന്റെ അടുത്ത് വണ്ടി നിര്‍ത്തി മഖാമിന്റെ അകത്തുകൂടെ കറങ്ങിയാണ് ബീച്ചിലെത്തിയത്.ബീച്ചിലെത്തികയിഞ്ഞപ്പോളാണ് ഞങ്ങള്‍ ആവശ്യമില്ലാതെ ഒരുപാട് ചുറ്റിയത് മനസ്സിലായത്.


കടലിനെ അടുത്ത് കണ്ടപ്പോ തന്നെ ആവശ്യമില്ലാതെ കറങ്ങിയതിന്റെ വിശമമൊക്കെ കെട്ടടങ്ങി.


ഒറ്റയും,കൂട്ടമായും,ചെറുതും വലുതുമായ ഉരുളന്‍ പാറകളുടെ ഇടയിലായി അതിമനോഹരമായൊരു ബീച്ച് , സാധാരണയായി നാട്ടില്‍ കാണുന്ന ബീച്ചുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു,കൂടാതെ ബീച്ച് പൊതുവെ നീറ്റായിട്ടാണ് കാണപ്പെട്ടത്.
ബീച്ചില്‍ നിന്നും നോക്കിയാല്‍ കാണുന്ന പച്ചപുതച്ച് നില്‍ക്കുന്നതാണ് പാറപ്പള്ളി മഖാം.


മുകളില്‍ കാണുന്ന ചെറിയ കെട്ടിടമാണ് ഔലിയാ പള്ളി. അതിന്നടുത്തായി കാണുന്ന കിണറിലെ വെള്ളം ഒട്ടും തന്നെ ഉപ്പുരസമില്ലാത്തതാണത്രെ.അതുകൊണ്ടാണെന്ന് തോന്നുന്നു , ഇവിടെ ഉള്ളവര്‍ ഈ കിണറിലെ വെള്ളത്തിനെ പരിശുദ്ധമായി കരുതിപോരുന്നു.



വീണ്ടും ഇതുവഴി വരണമെന്ന് മനസ്സിലുറപ്പിച്ച് യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്തനയേ ഉണ്ടായിരുന്നുള്ളൂ ,ഈ ബീച്ചിനെ എന്നും ഇതുപോലെ സുന്ദരിയായി തന്നെ കാണാന്‍ പറ്റട്ടെ എന്ന്.

May 15, 2009

പുക്കുന്നുമലയിലേക്കൊരു യാത്ര

ട്രെക്കിങ്ങിനു പറ്റിയ മലയൊരെണ്ണം വീടിന്റെ അടുത്ത് തന്നെ കിടന്നിട്ടും ഇതുവരെ അതുവഴി ഒന്നു നടന്നു കയറാന്‍ പറ്റാത്തതിലുള്ള വിശമം ഈ അടുത്തിടെയാണ് തീര്‍ത്തത്.ക്രിത്യമായി പറഞ്ഞാല്‍ കയിഞ്ഞ ഏപ്രില്‍ 15ന്.

പെങ്ങളുടെ മകള്‍ പൂവിയാണ് അവരുടെ വീടിന്റെ അടുത്തുള്ള പുക്കുന്നുമലയിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്തത്.കോഴിക്കോട്ട് നിന്നും 18 കി.മി മാറി ,കാക്കൂരിലാണ് പുക്കുന്നുമല(ഇപ്പോള്‍ പൊങ്കുന്ന് മല എന്നാണ് പുതിയ പേര്) സ്ഥിതി ചെയ്യുന്നത്.

യാത്രക്കുവേണ്ടി തുനിഞ്ഞ് ഇറങ്ങി നോക്കുമ്പോള്‍ ഒരു ക്രിക്കെറ്റ് ടീമിനുള്ള ആള്‍ക്കാരുണ്ട് -ഉണ്ണി,പൊന്നു,ഫൈറു,അജു,ജസി,പൂവി,ബാവി,സാലിക്ക ഷറീനത്താ,സൌഫി ഇങ്ങനെ ഒരു നീണ്ട നിര തന്നെയാണ് യാത്രക്കൊരുങ്ങിയത്.എല്ലാവര്‍ക്കും സമ്മര്‍ വെക്കേഷനായതുകൊണ്ട് ആള്‍ക്കാര്‍ക്കൊരു പഞ്ഞവുമില്ല.


ഇരുട്ടുന്നതിനു മുമ്പ് മല കയറി ഇറങ്ങേണ്ടത് കൊണ്ട് മലയുടെ തൊട്ട് താഴെ വരെ യാത്ര സീരിയസായിട്ടെടുത്തവര്‍ കാറിലും,അല്ലാത്തവര്‍ ഒരു നേരം പോക്കിനെന്നവണ്ണം കാല്‍ നടയായുമാണ് യാത്ര തുടങ്ങിയത്.


ഒരു വലിയ കയറ്റത്തിന്റെ മുകളില്‍ ഒരു ചെറിയ മുരളലോടെ കാര്‍ നിന്നു.പിന്നെ അവിടുന്നങ്ങോട്ടുള്ള യാത്ര കാല്‍ നടയാക്കാമെന്ന് തീരുമാനിച്ച് കാറിനെ അവിടെ സൈഡാക്കി നിര്‍ത്തിയിട്ടു.





ദൂരെ നിന്നും മല നോക്കിക്കാണാന്‍ മനോഹരമായിരുന്നു.ഞാന്‍ കേമറ എടുത്ത് ഒരു പടമെടുക്കുമ്പോളേക്കും ഉണ്ണിയും ടീമും ഒരുപാട് മുന്നിലെത്തിക്കയിഞ്ഞിരുന്നു.




വഴിയില്‍ കണ്ട ഒരു സ്ത്രീ ,ഇരുട്ടുന്നതിന്നു മുമ്പേ തന്നെ തിരിച്ച് ഇറങ്ങാന്‍ വേണ്ടി ഞങ്ങളെ ഉപദേശിച്ചിരുന്നു.ഇരുട്ടിക്കയിഞ്ഞാല്‍ ,പാറക്കെട്ടിന്റെ മുകളില്‍ക്കൂടെ ഇറങ്ങാന്‍ വലിയ ബുദ്ധിമുട്ടായിരിക്കുമത്രെ.





കുറച്ച് കയറിക്കയിഞ്ഞപ്പോള്‍ കണ്ട ഒരമ്പലം ഞങ്ങളുടെ ശ്രെദ്ധ ആകര്‍ശിച്ചു.കല്ലുമ്പുറത്ത് അമ്പലമെന്നാണ് അതിന്റെ പേര്.ചുമരുകളില്ലാത്ത അമ്പലം എന്നുള്ള പ്രത്യേകത കൂടി അതിന്നുണ്ട്.




മലയുടെ മുകളിലായി ,പാറക്കെട്ടുകളില്‍ നിന്നും കനിഞ്ഞ് ഇറങ്ങുന്ന ഉറവ ഞങ്ങളേവരേയും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു.




കയറ്റം കയറുന്നതിന്നനുസരിച്ച് കയറ്റത്തിന്റെ കാഠിന്യം കൂടിവരുകയായിരുന്നു.പലരുടേയും കിതപ്പിന്റെ വേഗതയും കൂടുന്നുണ്ടായിരുന്നു.






ചെറിയ കുട്ടികളൊക്കെ പകുതിവഴിയില്‍ അവരുടെ യാത്ര അവസാനിച്ചതായിട്ട് പ്രഖ്യാപിച്ച് ,സാലിക്കാനെയും കൂട്ട്പിടിച്ച് തിരിച്ചു നടന്നു തുടങ്ങി.കാല്‍നടയായിട്ട് മലകയറാന്‍ തുടങ്ങിയ സൌഫിയും,ഷെറീനത്താത്തയും പതുക്കെ പിള്ളേര്‍ സെറ്റിന്റെ കൂടെ ക്കൂടി തിരിച്ചു നടന്നു.
ഇരുമ്പ് ഐരിനു പണ്ടേ പേരുകേട്ട സ്ഥലമാണ് പുക്കുന്നുമല.1970 കളില്‍ ഇവിടെ ഒരു ജപ്പാന്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ ‘ജിയോളോജിക്കല്‍ സര്‍വ്വേ’ നടത്തിയിരുന്നു.പിന്നെ എന്താണ് ഉണ്ടായതെന്ന് ആര്‍ക്കും വ്യെക്തമായ ഉത്തരമില്ല.ഏതായലും ഇരുമ്പ് ഐര് ഖനനം ഇവിടെ നിന്നും ഉണ്ടായിട്ടില്ല.



ഒരു പാറക്കെട്ടിന്റെ മുകളില്‍ ഇര കാത്തിരിക്കുന്ന കഴുകന്‍ എന്റെ ശ്രെദ്ധയില്‍ പെട്ടു.പിന്നെ ഒട്ടും താമസിയാതെ തന്നെ അവനെ എന്റെ കേമറക്കുള്ളിലാക്കി.



ഞാന്‍ പടം പിടിച്ച് നടന്നെത്തുമ്പോഴേക്കും ഉണ്ണിയും ടീമും അങ്ങ് മുകളില്‍ ,പീക്ക് പോയന്റില്‍, എത്തിക്കയിഞ്ഞിരുന്നു.



അവിടെ എത്തി കുറേ നേരം കത്തിയടിച്ചും പടമെടുത്തും ചിലവയിച്ചു.അവിടത്തെ കാറ്റ് കൊണ്ട് വെറുതെ ഇരിക്കാന്‍ നല്ല സുഖം തോന്നി. ആരോ അറിയാതെ പാടുന്നുണ്ടായിരുന്നു എന്ത് സുഖമാണീ കാറ്റ്....



പടിഞ്ഞാറേ ചക്രവാളത്തില്‍ ,സൂര്യന്‍ അസ്ഥമയത്തോട് അടുക്കുന്നുണ്ടായിരുന്നു.അങ്ങകലെ ഒരു നേര്‍ത്ത വരപോലെകാണുന്നതാണ് അറബിക്കടല്‍.





മല കയറുന്നതിന്ന് മുമ്പ് ഒരു സ്ത്രീ പറഞ്ഞ വാക്കുകള്‍ ഞാനോര്‍ത്തു.. അതുകൊണ്ടു തന്നെ സൂര്യാസ്ഥമയത്തിന്ന് മുമ്പേ തന്നെ ഞങ്ങള്‍ തിരിച്ച് ഇറങ്ങി തുടങ്ങി.