Sep 28, 2009

യെമനിലൊരു ക‌അബ വന്നാല്‍?

[ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം തേടി എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.പഴയത് ഇവിടെ വായിക്കാം]
---------------------------------------------

27 ദിവസത്തെ മാരിബിലെ ജോലി കഴിഞ്ഞ് ഞാന്‍ സനായില്‍ തിരിച്ചെത്തി.

പുരാതന സനാ പട്ടണത്തില്‍ കാണാന്‍ ബാക്കിവെച്ച സ്ഥലങ്ങള്‍ കാണാന്‍ വൈകീട്ട് ഞാനും വിനോദും അബ്ദുള്‍ കയ്യൂമും കൂടെ ഇറങ്ങി തിരിച്ചു.


പോകുന്ന വഴിയില്‍ സനായില്‍ പുതുതായ് പണികഴിപ്പിച്ച സബീന്‍ പള്ളി ഞങ്ങള്‍ കണ്ടു.
ബാബുല്‍ യെമനിലേക്ക് ഞങ്ങള്‍‌ പോകുന്ന സമയത്ത് ഒരു വിവാഹ പാര്‍ട്ടിയേയും കൊണ്ട് ഒരു കാര്‍‌ അതിലെ പോകുന്നുണ്ടായിരുന്നു.

ബാബുല്‍ യെമനെന്ന ഈ പ്രധാന കവാടം കടന്നാല്‍‌ വിവിധ തരം കച്ചവടങ്ങള്‍ക്കു വേണ്ടി വേര്‍തിരിച്ച ഒരു വലിയ മാര്‍ക്കെറ്റ് കാണാമായിരുന്നു.വൈകുന്നേരമായതിനാല്‍‌ അവിടം ജനത്തിരക്കേറിവരുന്നുണ്ടായിരുന്നു.

മാര്‍ക്കറ്റിലെ കച്ചവടക്കാരെയും കടന്ന് ഞങ്ങള്‍ അകത്തേക്ക് പോയി.


എങ്ങും ശാന്തത തളം കെട്ടി നില്‍ക്കുന്ന പുരാതന സനാപട്ടണത്തിലൂടെ ഞങ്ങള്‍‌ നടന്നു....

പോകുന്ന വഴിയില്‍‌ ഒരു പഴയ പള്ളിയും ഞങ്ങള്‍ കണ്ടു.

പോകുന്ന വഴിയില്‍,പൊതു ജനങ്ങളുടെ ദാഹമകറ്റാന്‍ വേണ്ടി നിര്‍മ്മിച്ച ഒരു ജലസംഭരണിയുണ്ടായിരുന്നു...
പോകുന്ന വഴിയിലുള്ള ഒരു പഴയ കെട്ടിടത്തിന്റെ അടുത്തായി നില്‍ക്കുന്ന സെക്യൂരിറ്റിക്കാരനെ കണ്ട് കാര്യം തിരക്കിയപ്പോളാണറിഞ്ഞത് ഞങ്ങള്‍ തിരക്കി നടക്കുന്ന ‘ഗ്രേറ്റ് മോസ്ക്’ അതിന് അകത്താണെന്ന്.

ഞാനും അബ്ദുള്‍‌ ഖയ്യൂമും കൂടെ പള്ളിക്കകത്തേക്ക് പ്രവേശിച്ചു.പള്ളിയില്‍ പ്രാര്‍ത്ഥനാ സമയമായതിനാല്‍ വിനോദ് പുറത്ത് നില്‍ക്കാമെന്നേറ്റു.

1400 ലേറെ കൊല്ലം പഴക്കമുള്ള പള്ളിയായിരുന്നു അത്.



നാലു ഭാഗത്ത് നിന്നും നടുമുറ്റത്തേക്ക് വാതിലുകളുള്ള ആ പള്ളിയുടെ നടുത്തളതില്‍ ഞാന്‍‌ കണ്ട കാഴ്ച എന്നെ അല്‍ഭുതപ്പെടുത്തുന്നതായിരുന്നു.




നാലായിരത്തില്‍‌പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാചകന്‍‌ ഇബ്രാഹീം ദൈവാരാധനക്ക് വേണ്ടി അറേബ്യന്‍ നഗരമായ മക്കയില്‍‌ പണിത ഭവനത്തിന്റെ പേരാണ് ക‌അബ.

അറേബ്യന്‍ ജനത ക‌അബയെ അങ്ങേയറ്റം ആദരിച്ചുപോന്നു.ക‌അബയിലേക്ക് തീര്‍ത്ഥാടനം ചെയ്യല്‍ അറബികളുടെ പതിവായിരുന്നു.

അങ്ങനെയിരിക്കെ ക‌അബയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന മഹത്തായ ഒരു സംഭവമുണ്ടായി.അന്ത്യ പ്രവാചകന്‍ മുഹമ്മദിന്റെ (സ) ജനനത്തിന് നാല്‍പ്പതോ അമ്പതോ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നതാണ് ഇത്.

യെമനിലെ രാജാവ് അബ്രഹത്ത് ‘ക‌അബ‘യെക്കുറിച്ച് കേള്‍ക്കാനിടയായി. അറബികള്‍ ആ കെട്ടിടത്തിന് അതിരറ്റ് ആദരിക്കുന്നതും അവിടേക്ക് തീര്‍ഥാടനം നടത്തുന്നതും അബ്രഹത്തിന് രസിച്ചില്ല.തന്റെ മന്ത്രിമാരേയും ശില്‍പ്പ വിദഗ്‌ധരേയും വിളിച്ച് കൂട്ടി അദ്ദേഹം അറിയിച്ചു:

ക‌അബയ്ക്ക് പകരം അറബികളുടെ തീര്‍ഥാടന സൌകര്യത്തിനുവേണ്ടി ഞാനൊരു ദേവാലയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു.മന്ത്രിമാര്‍ ഉത്തരവ് ശിരസാ വഹിക്കാന്‍ തയ്യാറായെങ്കിലും മുഖ്യ ശില്‍പ്പി അതിനെ എതിര്‍ത്തു സംസാരിച്ചു.

രാജാവ് ഉടനെ മുഖ്യ ശില്‍പ്പിയെ തുറങ്കലില്‍ അടക്കുകയും പകരം ജൂനിയര്‍ ശില്‍പ്പിയെക്കൊണ്ട് അക്കാലത്ത് ലഭിച്ച ഏറ്റവും വിലകൂടിയ സാധനങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ദേവാലയമാണ് മുകളില്‍ കാണുന്നത്.(ചുറ്റിലും കാണുന്ന പള്ളി പിന്നീട് നിര്‍മ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്.)

പക്ഷേ ദേവാലയം പണികഴിഞ്ഞെങ്കിലും ആരും തന്നെ അവിടേക്ക് സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.ക‌‌അബ തകര്‍ത്താല്‍ തന്റെ ദേവാലയത്തിലേക്ക് ആളുകള്‍ വരുമെന്ന് കണക്ക് കൂട്ടിയ അബ്രഹത്ത് ക‌അബ തകര്‍ക്കാന്‍ വേണ്ടി ഒരു പറ്റം ആനപ്പടയെയും കൊണ്ട് ഇറങ്ങിത്തിരിച്ചു.അബ്രഹത്തിന്റെ സൈന്യം അക്കാലത്തെ സൈന്യങ്ങളില്‍ പ്രബലമായിരുന്നു.

സൈന്യം മക്കയുടെ സമീപത്തെത്തി.പടയോട്ടത്തിനിടയില്‍ സൈന്യത്തിലെ പട്ടാളക്കാര്‍ മക്കാനിവാസികളുടെ ഒട്ടേറെ കാലികളെ കൊള്ളയടിച്ചു.ഈ കാലികളില്‍ 200 ഒട്ടകങ്ങള്‍ അബ്ദുല്‍ മുത്തലിബിന്റേതായിരുന്നു.പ്രവാചകന്‍ മുഹമ്മദിന്റെ(സ) പിതാമഹനായ അബ്ദുല്‍ മുത്തലിബിന്റെ ഉത്തരവാദിത്തത്തിലായിരുന്നു ക‌അബ പരിപാലിക്കപ്പെട്ടത്.

പള്ളി പൊളിക്കാനായുള്ള അബ്രഹത്തിന്റെ സന്ദേശം ലഭിച്ച അബ്ദുല്‍ മുത്തലിബ് അബ്രഹത്തിന്റെ അടുത്തേക്ക് ചെന്നു.
അബ്ദുല്‍ മുത്തലിബിനെ വിനയപൂര്‍വ്വം ക്ഷണിച്ചിരുത്തിയ അബ്രഹത്ത് അബ്ദുല്‍ മുത്തലിബിനോട് താങ്കളുടെ ആവശ്യമെന്താണെന്ന് ആരാഞ്ഞു.

‘’രാജാവ് പടയോട്ടത്തിന്നിടയില്‍ നഷ്ടപ്പെട്ട 200 ഒട്ടകങ്ങളെ മടക്കിത്തരണം” അബ്രഹത്തില്‍ ആശ്ചര്യമുളവാക്കി കൊണ്ട് അബ്ദുല്‍ മുത്തലിബ് പറഞ്ഞു.

അബ്ദുല്‍ മുത്തലിബിന്റെ മറുപടി കേട്ട് അബ്രഹത്ത് പറഞ്ഞു:താങ്കളെ കണ്ടപ്പോള്‍ എനിക്ക് വളരെ ആദരവ് തോന്നിയിരുന്നു. എന്നാല്‍ സംസാരിച്ച് കഴിഞ്ഞപ്പോള്‍‌ അത് നഷ്ടപ്പെട്ടു.കാരണം ,ഞാന്‍ നിങ്ങളെ സംബന്ധിച്ച് കേട്ടിരുന്നത് ക‌അബയോട് നിങ്ങള്‍ക്ക് വളരെയധികം ആദരവും ജീവനേക്കാളും സ്നേഹവും ഉണ്ടെന്നായിരുന്നു. പക്ഷേ ക‌അബയെ തകര്‍ക്കാന്‍ വന്ന എന്നോട് നിങ്ങള്‍ അക്കാര്യം വിട്ട് 200 ഒട്ടകത്തിന്റെ കാര്യം മാത്രം സംസാരിക്കുന്നു.

അബ്ദുല്‍ മുത്തലിബ് പറഞ്ഞു :അല്ലയോ രാജാവേ,ഈ ഒട്ടകങ്ങളുടെ ഉടമസ്ഥന്‍ ഞാനാണ്.അതിനാല്‍ അവയെ വിട്ടുതരാന്‍ ഞാന്‍ ആവശ്യപ്പെട്ടു.ക‌അബ എന്റേതല്ല ,അതിന്റെ നാഥന്‍ ദൈവമാണ്.തന്റെ ഭവനം അവന്‍ സ്വയം സംരക്ഷിക്കും.അത് നിലനിര്‍ത്തണമെന്നാണ് ദൈവത്തിന്റെ നിശ്ചയമെങ്കില്‍ പിന്നെ അതിനെ നശിപ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.അതവന്‍ സ്വയം സംരക്ഷിക്കും.

എന്നാല്‍ എന്നില്‍ നിന്നും അവനത് സംരക്ഷിക്കാന്‍ കഴിയില്ല...അബ്രഹത്ത് തറപ്പിച്ചു പറഞ്ഞു.

നിങ്ങള്‍ ഉചിതമെന്ന് തോന്നുന്നപോലെ ചെയ്യുക അബ്ദുല്‍ മുത്തലിബ് നിസ്സംഗതാമനോഭാവം കൈക്കൊണ്ടു.

അബ്രഹത്ത് താന്‍ പിടിച്ചെടുത്ത ഒട്ടകങ്ങളെ വിട്ടുകൊടുത്തു.

അബ്രഹത്തിനോട് പടപൊരുതാന്‍ അശക്തരാണെന്ന് മനസ്സിലാക്കിയ അബ്ദുല്‍ മുത്തലിബും സംഘവും ക‌അബയില്‍ എത്തി ക‌അബയുടെ രക്ഷക്ക് വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു ,എന്നിട്ട് എല്ലാവരും ക‌അബയില്‍ നിന്നും പിരിഞ്ഞ് പോയി.മക്ക ജനശൂന്യമായി.

അടുത്ത ദിവസം പുലര്‍ച്ചെ തന്റെ സൈന്യത്തേയും കൊണ്ട് അബ്രഹത്ത് മുന്നോട്ട് നീങ്ങി.മുന്‍പില്‍ ആനകള്‍,അവക്ക് പുറകില്‍ പട്ടാളം അണിനിരന്നു.ദേശവാസികള്‍ക്ക് തങ്ങളെ ആക്രമിക്കാന്‍ അവസരം ലഭിക്കാതിരിക്കാന്‍ വേണ്ടി സൈന്യം മക്കയെ വലയം ചെയ്യാനായിരുന്നു പദ്ധതി.പക്ഷേ ,സൈന്യത്തിന് മക്കയിലെത്താന്‍ കഴിഞ്ഞില്ല.പെട്ടെന്ന് ആകാശം കറുത്തിരുണ്ടു.എണ്ണാന്‍ കഴിയാത്തത്ര അബാബീല്‍ പക്ഷികളാല്‍ സൂര്യഗോളം മൂടപ്പെട്ടതായിരുന്നു കാരണം.എല്ലാ പറവകളുടേയും ചുണ്ടുകളിലും കാലുകളിലും ഒരുതരം ചെറിയ കല്ലുകള്‍...പെട്ടെന്ന് അവ സൈന്യത്തിന് നേരെ ഈ കല്ലുകള്‍ ഉതിര്‍ക്കാന്‍ തുടങ്ങി.

ദൈവത്തിന്റെ ശിക്ഷ കല്ലുകളുടേ രൂപത്തില്‍ നിപതിച്ചു.അവ നിശ്ശബ്ദമായി പൊട്ടിത്തെറിച്ചു.വിഷലിപ്തമായ ഈ കല്ലുകള്‍ പട്ടാളക്കാരുടെ ശരീരം തുളഞ്ഞ് പുറത്ത് വന്നു.അവരുടെ ശരീരം ചീഞ്ഞഴുകി.ഇതേ അവസ്ഥ തന്നെയായിരുന്നു ആനകളുടേതും.നിമിഷങ്ങള്‍ക്കകം സൈന്യവും ആനകളും തകര്‍ന്നടിഞ്ഞ് കുന്ന് കൂടി.അബ്രഹത്ത് മടങ്ങിയത് വഴിയില്‍ മാംസം കഷണം കഷണമായി പിന്നി വീണുകൊണ്ടാണ്.


പഴയകാല ചരിത്രങ്ങളുടെ മൂക സാക്ഷിയായി ഇന്നും ഇതവിടെ നിലകൊള്ളുന്നു.



അവിടെ കണ്ട രണ്ട് കുട്ടികള്‍,കേമറ കണ്ടപ്പോള്‍‌ അവര്‍ക്കും ഒരു പടമെടുക്കണം...

ഒരിക്കലും കണ്ടുമുട്ടുമെന്ന പ്രതീക്ഷ ഇല്ലായിരുന്ന അബ്രഹത്തിന്റെ ക‌അബയുടെ മാതൃക കണ്ട സന്തോഷത്തില്‍ ഞാന്‍ ഗ്രേറ്റ് മോസ്ക്കില്‍ നിന്നും പുറത്തേക്ക് ഇറങ്ങി...




പുറത്ത്,ആദ്യം കണ്ടത് ‘സിവര്‍ മാര്‍കെറ്റ്’ എന്നൊരു ബോര്‍ഡാണ്.അതൊരുപക്ഷേ എഴുത്തില്‍ വന്ന തെറ്റായിരിക്കാം,ഉദ്ദേശിച്ചത് സില്‍‌വര്‍ മാര്‍ക്കെറ്റെന്നായിരിക്കാം,അവിടെ മുഴുവന്‍ വെള്ളിയുമായി ബന്ധപ്പെട്ട കടകളായിരുന്നു.ഇങ്ങനെ ഓരോ ഭാഗത്തായി മരത്തിനും,പലവ്യജ്ഞനങ്ങള്‍ക്കും ഒക്കെ വേറെ വേറെ ഏരിയ തന്നെ ഉണ്ടായിരുന്നു.



ഒരു ചക്കിന് ചുറ്റും ജീവിതം കറങ്ങി തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒട്ടകത്തിന്റെ ചിത്രം എന്റെ കേമറയില്‍ പകര്‍ത്തുമ്പോള്‍ മനസ്സില്‍ ചെറിയൊരു വിശമം തോന്നാതിരുന്നില്ല.ഇവിടെ ഒരു മേനകാഗാന്ധി ഇല്ലാതെ പോയത് ഇവന്മാരുടെ ഒക്കെ ഭാഗ്യം....ഇവിടെ അരിയും ധാന്യങ്ങളും പൊടിക്കാന്‍ കൂടുതലും ഒട്ടകത്തിനെ കെട്ടിയ ചക്കുകള്‍(ആട്ട് യന്ത്രം) തന്നെയാണ് ഉപയോഗിക്കുന്നത്.


മാര്‍കെറ്റില്‍ നിന്നും പുറത്ത് കടക്കുന്നതിന് മുന്‍പായൊരു ‘ആര്‍ട്ട് ഗാലറിയും’ കണ്ടു.അവിടെ തൂക്കിയിട്ടതില്‍ എനിക്കിഷ്ടപ്പെട്ട ഒരു ചിത്രമാണ് മുകളില്‍.

പഴമയുടെ ഗന്ധം തേടി .... അബ്ദുള്‍ കയ്യൂമും വിനോദും ...

----------------------------------------------
യെമന്‍ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു.
***അബ്രഹത്തിന്റെ ആനപ്പടയെക്കുറിച്ച് ഖുര്‍‌ആനില്‍ ‘അല്‍ ഫീല്‍‘ എന്ന സൂറയില്‍ വിവരിച്ചിട്ടുണ്ട്.കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്കുക

Sep 17, 2009

ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം തേടി

[മാരിബ് ഡാമും തോക്കിന്റെ തെരുവും എന്ന ബ്ലോഗിന്റെ തുടര്‍ച്ചയാണിത്.പഴയത് ഇവിടെ വായിക്കാം]
-----------------------------------------------
ഉച്ച ഭക്ഷണത്തിനുള്ള സമയമായത് കൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടെ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി.എന്ത് കഴിക്കണമെന്നുള്ളതിന് എല്ലാവരും കൂടെ ഒരുമിച്ചാണ് ‘(ആടിന്റെ) മന്തി ബിരിയാണിയെന്ന്‘ പറഞ്ഞത്.ഇവരുടെ ഇഷ്ടപ്പെട്ട വിഭവമാണതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവിടെ ഭക്ഷണം കഴിക്കുന്നതിനും ഒരു പ്രത്യേകതയുണ്ട്,നമ്മുടെ നാട്ടിലെ പോലെ എല്ലാവര്‍ക്കും വെവ്വേറെ പ്ലെയ്റ്റ് എന്നൊരു രീതി ഇവിടെ കാണില്ല,പകരം നാലോ അഞ്ചോ പേരുണ്ടെങ്കിലും ഒരു വലിയ തളിക പോലത്തെ പാത്രത്തില്‍ ഭക്ഷണം കൊണ്ട് വെക്കും എന്നിട്ട് അതിന്റെ നാല് മൂലയില്‍ നിന്നും വാരി തിന്നും.എനിക്ക് വേണമെങ്കില്‍ വേറെ പ്ലെയ്റ്റില്‍ ഓര്‍ഡര്‍ ചെയ്യാമായിരുന്നു,പക്ഷേ ഞാന്‍ അവരോടൊന്നിച്ച് ഒരേ പ്ലെയ്റ്റില്‍ തന്നെ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു,ചേരയെ തിന്നുന്നവരുടെ നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്നാണല്ലോ...

ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ പോയത് സുലൈമാന്‍ നബിയുടെ പള്ളി കാണാന്‍ വേണ്ടിയായിരുന്നു.


2500 ലേറെ വര്‍ഷം പഴക്കമുള്ള ആ പള്ളിയുടെ മുകള്‍ ഭാഗം ഏറെക്കുറെ നശിക്കപ്പെട്ടിരുന്നു,
എങ്കിലും ഭാക്കിയുള്ള തൂണുകളും ചുറ്റിലുമുള്ള ചുമരുകളും ഇന്നും കേട് കൂടാതെ നില്‍ക്കുന്നത് അക്കാലത്തെ നിര്‍മ്മിതികളുടെ സവിശേഷത തന്നെയാണ്.



നല്ല ഉയരം കൂടിയ തൂണുകളില്‍ പടുത്തുയര്‍ത്തിയ പള്ളിയുടെ മുകള്‍ ഭാഗം ചെറിയ മരക്കഷണങ്ങള്‍ അടുക്കിവെച്ചിറ്റാണ് നിര്‍മ്മിച്ചിരുന്നത്.



തൂണുകളുടെ മുകളില്‍ അറബിയില്‍ കൊത്തിവെച്ച വചനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.



പള്ളിയുടെ പിന്‍ഭാഗത്തായി ഒരു വലിയ കിണറുമുണ്ടായിരുന്നു.ഇപ്പോള്‍ വെള്ളമില്ലാത്ത ആ കിണറിന് 100 അടിയിലേറെ ആഴമുണ്ടായിരുന്നു.


ഈ പള്ളിയുടെ തൊട്ട് പുറകിലായിട്ടാണ് പുരാതന മാരിബ് പട്ടണം സ്ഥിതി ചെയ്തിരുന്നത്.പക്ഷേ, പുരാതന സനാ പട്ടണം പോലെ ഇവിടം നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

ഭൂരിഭാഗം വീടുകളും തകര്‍ന്നടിഞ്ഞ നിലയിലായിരുന്നു.മിക്കവാറും വീടുകളൊക്കെ മൂന്ന് നിലയില്‍ നിര്‍മ്മിച്ചവയായിരുന്നു,അവയുടെ ഓരോന്നിന്റെയും മുകള്‍ ഭാഗം ചെറിയ മരക്കമ്പുകള്‍ അടുക്കിവെച്ചാണ് ഉണ്ടാക്കിയിരുന്നത്.

പണ്ട് കാലത്തെ ഈ ബഹുനില കെട്ടിടങ്ങള്‍ എത്ര കൊല്ലം മുന്‍പ് നിര്‍മ്മിച്ചതാണെന്നുള്ള കണക്കുകള്‍ ലഭ്യമല്ല.


ഒരേക്കറില്‍ മീതെ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന പുരാതന മാരിബ് പട്ടണത്തില്‍നിന്നും പിന്നെ ഞങ്ങള്‍ പോയത് ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കാണുന്നതിന് വേണ്ടിയായിരുന്നു.


ഈ സ്ഥലം ഒരു കാലത്ത് ബാരന്‍ എന്ന സൂര്യദേവനെ ആരാധിക്കുന്നവരുടെ അമ്പലമായിരുന്നു.അതുകൊണ്ടാണ് ബാരന്‍ ടെമ്പിള്‍ എന്നൊരു ബോര്‍ഡ് കാണുന്നത്.പിന്നീട് ഇവിടം ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനമാക്കി മാറ്റുകയായിരുന്നു(ഇന്നും അവ്യക്തത നിലനില്‍ക്കുന്ന കാര്യങ്ങളാണവ).

ബില്‍ക്കീസ് രാജ്ഞി ആരായിരുന്നു ,എന്തായിരുന്നു അവരുടെ പ്രത്യേകതകള്‍ എന്നീ കാര്യങ്ങളില്‍ ഇന്നും വ്യക്തമായ മറുപടി ആര്‍ക്കും പറയാന്‍ ഇല്ലെങ്കിലും ഒരു കാര്യം വളരെ വ്യക്തമാണ്,ഒരു പാട് പ്രത്യേകതകളുള്ള ശേബാ രാജ്യത്തെ രാജ്ഞിയായിരുന്നു അവര്‍,അല്ലെങ്കില്‍ ഖുര്‍‌ആനും ബൈബിളുമൊന്നും ഇവര്‍ക്ക് വേണ്ടി സ്ഥലം മിനക്കെടുത്തുമായിരുന്നില്ല.

ബൈബിളില്‍ പറയുന്നത് ഇപ്രകാരമാണ്: കിങ്ങ് സോളമന്റെ സദസ്സിലേക്ക് രാജ്ഞി വന്നത് ശരീരം മുഴുവന്‍ സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വൈരക്കല്ലുകള്‍ പതിച്ചും അക്കാലത്തെ വിലപിടിച്ച സുഗന്ദ ലേപനങ്ങള്‍ പൂശിയുമായിരുന്നു.ക്രിസ്തുവിന് ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായിട്ട് വിവരിച്ചപ്പോള്‍ , ഖുര്‍‌ആന്‍ പറയുന്നത്:

സുലൈമാന്‍ നബിയുടെ(ബൈബിളിലെ സോളമന്‍) ക്ഷണം സ്വീകരിച്ച് അവരുടെ സദസ്സിലേക്ക് രാജ്ഞി വരുന്നെന്ന് അറിഞ്ഞ സുലൈമാന്‍ നബി തന്റെ കിങ്കരന്മാരുടെ സഹായത്തോടെ അവരുടെ സിംഹാസനം തന്റെ സദസ്സിലെത്തിച്ചെന്നും,എന്നിട്ട് സിംഹാസനത്തിന്റെ മുകളിലെ വൈരക്കല്ലുകള്‍ പതിച്ചിരിക്കുന്ന രീതി ഒന്ന് മാറ്റി വെച്ചപ്പോള്‍ ബില്‍ക്കീസ് രാജ്ഞിക്ക് മുന്നില്‍ സ്വാഗതം അരുളിക്കൊണ്ട് നില്‍ക്കുന്ന സിംഹാസനം അവരുടേത് തന്നെയാണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ,അതുപോലെ സുലൈമാന്‍ നബിയുടെ കഴിവില്‍ അവര്‍ അല്‍ഭുതം പ്രകടിപ്പിച്ചെന്നും,അവര്‍ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്നും പറയുന്നു.

പിന്നീട് ഇവര്‍ തമ്മില്‍ പ്രണയത്തിലായെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ,അതല്ല ഇവര്‍ കല്യാണം കഴിച്ചെന്നും അതിലൊരാണ്‍ കുട്ടി ജെനിച്ചെന്നും എത്യോപ്യക്കാര്‍ വിശ്വസിക്കുന്നു.‘മര്‍ഹാല’ എന്ന മരക്കൊത്തിയായിരുന്നുപോലും ഇവര്‍ക്കിടയിലുള്ള കത്തിടപാടുകള്‍ നടത്തിക്കൊടുത്തത്.

ഹമീറീ ഭാഷയില്‍ എന്തോ കൊത്തിവെച്ചിരിക്കുന്നത് മുകളിലെ കല്ലുകളില്‍ കാണാം.

സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ വേണ്ടി നിരത്തിയത് വെണ്ണക്കല്‍ മാര്‍ബിളായിരുന്നു.


മാരിബ് ഡാമില്‍ നിന്നോ മറ്റോ വെള്ളം ഇവിടെ കൊണ്ടെത്തിക്കുന്നതിന് പ്രത്യേകമായി നിര്‍മ്മിച്ച കനാലുകള്‍ ഉണ്ടായിരുന്നു .

കുളിക്കാനും കുടിക്കാനുമൊക്കെ വെള്ളം ശേഖരിച്ചു വെച്ച സ്ഥലങ്ങളാണ് മുകളില്‍ കാണുന്നത്.

ചരിത്ര സ്മാരകത്തിന്റെ ഇന്നത്തെ കാവല്‍ക്കാരന്‍ അലിയാണ് മുകളില്‍.

സെക്യൂരിറ്റി പ്രശ്നങ്ങള്‍ കാരണം വിദേശികള്‍ അധികമൊന്നും ഇവിടെ വരാറില്ല,അതുപോലെ തന്നെ അധികം ആര്‍ക്കിയോളജിക്കല്‍ പഠനങ്ങളും ഇവിടെ നടന്നിട്ടില്ല.

മുന്‍പൊരിക്കല്‍ ഇവിടം കാണാന്‍ വന്ന ഒരു സംഘം സായിപ്പന്മാരുടെ കാറില്‍ ആരോ ബോംബ് വെച്ചു.സിംഹാസനവും പരിസരവുമൊക്കെ കണ്ട് വന്ന് സായിപ്പന്മാര്‍ കാറില്‍ കയറിയതും അന്തരീക്ഷത്തില്‍ ഒരു തീ ഗോളമുയര്‍ന്നതും ഒരുമിച്ചായിരുന്നു...

ബില്‍ക്കീസ് രാജ്ഞിയെക്കുറിച്ച് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുമായി ഞങ്ങള്‍ യാത്ര തിരിച്ചു.



തിരിച്ച് ജെന്നാ ഹണ്ടിലേക്ക് പോകുന്ന വഴിയില്‍ കണ്ട സൂര്യനെ ആരാധിക്കുന്നവരുടെ മറ്റൊരു അമ്പലത്തിന്റെ ബാക്കിപത്രങ്ങള്‍ -‘അവാം ടെമ്പിള്‍‘ എന്ന അമ്പലമായിരുന്നു അത്.
(തുടരും...)